തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം അന്താരാഷ്ട്ര ചലച്ചിത്രമേള ഇന്ന് സമാപിക്കും. വൈകിട്ട് 6ന് നിശാഗന്ധിയിൽ നടക്കുന്ന സമാപന സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും.ചടങ്ങിൽ ഹംഗേറിയൻ സംവിധായകൻ ബേല താറിനുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നൽകും. പ്രമുഖ സാഹിത്യകാരൻ എം. മുകുന്ദൻ മുഖ്യാതിഥിയാകും. മന്ത്രി കെ. രാജനാണ് ചടങ്ങിലെ വിശിഷ്ടാതിഥി.
സുവർണചകോരം, രജതചകോരം, നെറ്റ്പാക്, ഫിപ്രസ്‌കി, എഫ്.എഫ്.എസ്.ഐ കെ.ആർ.മോഹനൻ അവാർഡുകൾ മന്ത്രിമാരായ വി.എൻ.വാസവൻ,വി.ശിവൻകുട്ടി,കെ.രാജൻ എന്നിവർ സമ്മാനിക്കും. മികച്ച സാങ്കേതിക, അടിസ്ഥാന സൗകര്യങ്ങളൊരുക്കിയ തിയേറ്ററുകൾക്കുള്ള അവാർഡുകളും ചടങ്ങിൽ സമ്മാനിക്കും. മേള മികച്ച രീതിയിൽ റിപ്പോർട്ടു ചെയ്ത മാദ്ധ്യമങ്ങൾക്കുള്ള അവാർഡുകളും ചലച്ചിത്രനിരൂപണ മൽസരത്തിലെ വിജയിക്കുള്ള കാഷ് അവാർഡും മേയർ ആര്യാ രാജേന്ദ്രൻ സമ്മാനിക്കും. 19 മുതൽ 21 വരെ തളിപ്പറമ്പിൽ ചലച്ചിത്ര അക്കാഡമി സംഘടിപ്പിക്കുന്ന ഹാപ്പിനെസ് ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിന്റെ ലോഗോ അഡ്വ. വി.കെ. പ്രശാന്ത് എം.എൽ.എ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സരേഷ് കുമാറിന് നൽകി പ്രകാശനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |