മഞ്ചേരി : അതിമാരക സിന്തറ്റിക് മയക്കുമരുന്ന് നൽകി മയക്കി വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ മൂന്നു യുവാക്കളെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി മുള്ളമ്പാറ സ്വദേശികളായ തെക്കുംപുറം വീട്ടിൽ മുഹ്സിൻ (28), മണക്കോടൻ വീട്ടിൽ ആഷിഖ് (25), എളയിടത്ത് ആസിഫ്(23) എന്നിവരാണ് അറസ്റ്റിലായത്.
മഞ്ചേരി സ്വദേശിനിയായ വീട്ടമ്മയെ കേസിലെ ഒന്നാം പ്രതിയായ മുഹ്സിൻ നവമാദ്ധ്യമങ്ങളിലൂടെയാണ് പരിചയപ്പെട്ടത്. ഫോണിലൂടെ ബന്ധം തുടരുകയും സൗഹൃദം നടിച്ച് വീട്ടമ്മയ്ക്ക് പലതവണയായി അതിമാരക മയക്കുമരുന്ന് നൽകി വരുതിയിലാക്കുകയുമായിരുന്നു. തുടർന്ന് വീട്ടമ്മയെ പലസ്ഥലങ്ങളലേക്ക് കൂട്ടിക്കൊണ്ടു പോവുകയും ബലാത്സംഗത്തിനിരയാക്കുകയും സുഹൃത്തുക്കൾക്ക് കാഴ്ചവയ്ക്കുകയുമായിരുന്നു.
വീട്ടമ്മയുടെ പരാതിയെ തുടർന്ന് ഇന്നലെ പുലർച്ചെ പ്രതികളുടെ വീടുകളിലെത്തിയാണ് അന്വേഷണസംഘം യുവാക്കളെ പിടികൂടുന്നത്. കേസിലെ മറ്റൊരു പ്രതിയായ പറക്കാടൻ നിഷാദ് പൊലീസ് സംഘം വീടു വളയുന്നതിനിടെ ഓട് പൊളിച്ചു രക്ഷപ്പെട്ടു. ഇയാൾക്കെതിരെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. മഞ്ചേരി പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ഒന്നാം പ്രതി മുഹ്സിനെതിരെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ വധശ്രമം, ലഹരിക്കടത്ത് തുടങ്ങി നിരവധി കേസുകൾ നിലവിലുണ്ട്.
മഞ്ചേരി എസ്.ഐമാരായ വി. ഗ്രീഷ്മ, കെ. ബഷീർ എന്നിവരുടെ നേതൃത്വത്തിൽ മഞ്ചേരി പൊലീസും മലപ്പുറം ഡിവൈ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘത്തിലെ ഐ.കെ. ദിനേഷ്, പി.സലീം, ആർ. ഷഹേഷ്, കെ.കെ. ജസീർ, കെ. സിറാജുദ്ദീൻ എന്നിവരും മലപ്പുറം എസ്.ഐ നിതിൻദാസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |