കോവളം: മുക്കോല- കാരോട് ബൈപ്പാസ് റോഡ് നിർമ്മാണം പൂർത്തിയാക്കാതെ കോവളം- മുക്കോല ബൈപ്പാസ് റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തത് പൊലീസിനെ വട്ടംകറക്കുന്നു. സൗകര്യങ്ങൾ ഒരുക്കാതെയാണ് റോഡ് തുറന്നു നൽകിയതെന്ന് നേരത്തെ ആക്ഷേപം ഉയർന്നിരുന്നു. അടുത്തിടെ കോവളം ജംഗ്ഷനിൽ നിന്ന് തലക്കോട് വരെയുള്ള 4.1 കിലോമീറ്റർ റോഡ് നാഷണൽ ഹൈവേ അതോറിട്ടി ഒഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ) തുറന്ന് കൊടുത്തിരുന്നു. എന്നാൽ കോവളം ജംഗ്ഷനിലെ ഗതാഗത നിയന്ത്രണം ഇപ്പോഴും അവതാളത്തിലാണ്.
ട്രാഫിക് സിഗ്നലുകൾ, ബസ് സ്റ്റോപ്പിലെ ഷെൽട്ടർ എന്നിവയുടെ കാര്യത്തിൽ ഇപ്പോഴും ആശയക്കുഴപ്പം തീരുന്നില്ല. സിഗ്നൽ ലൈറ്റ് കത്തുന്നതിലെ അപാകത കാരണം ജംഗ്ഷനിലെ തെറ്റായ സഞ്ചാരം, സൈൻ ബോർഡുകളുടെ അഭാവം എന്നിവ കാരണം ജംഗ്ഷനിൽ നിരവധി അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. ജംഗ്‌ഷനിൽ ബസ് കാത്തുനിൽക്കാൻ നിർമ്മിച്ച 2 ഷെൽട്ടറുകൾ അനാഥമായ അവസ്ഥയിലാണ്. ബസ് കാത്തുനിൽക്കുന്നവർ ഇപ്പോഴും വെയിലേറ്റ് നിൽക്കണം. കെ.എസ്.ആർ.ടി.സി ബസ് സർവീസ് നടത്തുന്നത് ബൈപ്പാസ് റോഡിലാണ്. സർവീസ് നടത്തിയിരുന്ന റോഡിലെ അമിതമായ കയറ്റം കാരണമാണ് ബസ് ബൈപ്പാസിൽ ഓടാൻ കെ.എസ്.ആർ.ടി.സി അധികൃതർ തീരുമാനിച്ചത്. ഇതോടെ സർവീസ് റോഡിൽ നിർമ്മിച്ച രണ്ട് ഷെൽട്ടറും ഉപയോഗമില്ലാതായി. ബൈപ്പാസിലെ നിർമ്മാണം പൂർത്തിയാക്കാതെ തിരുവല്ലത്ത് ടോൾ പിരിവ് തുടങ്ങിയതിനെതിരെ ജനപ്രതിനിധികൾ കോടതിയെ സമീപിച്ചപ്പോൾ കോടതിയെ തെറ്റിധരിപ്പിക്കാനാണ് കോവളം ജംഗ്ഷനിലെ റോഡ് തുറന്നു കൊടുത്തതെന്ന് ആരോപണമുണ്ട്.
റോഡ് തുറന്നതോടെയാണ് ജംഗ്ഷനിൽ അപകടം വർദ്ധിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. കോടതി നിയോഗിച്ച അന്വേഷണ കമ്മിഷൻ വരുന്നതിന്റെ ഭാഗമായാണ് റോഡ് തുറക്കാൻ ഇവിടെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചത്. ജംഗ്ഷനിലെ ഗതാഗത നിയന്ത്രണത്തെ സംബന്ധിച്ച് നിരവധി പരാതികൾ നാട്ടുകാർ ഉന്നയിച്ചിട്ടും സ്ഥലത്തെ എം.പിപോലും ഇക്കാര്യത്തിൽ ഇടപെടുന്നില്ലെന്നും പരാതിയുണ്ട്.
ഹൈവേ തുറന്നാൽ വടക്കൻ കേരളത്തിൽ നിന്ന് വരുന്ന യാത്രക്കാർക്ക് കന്യാകുമാരി വഴി തമിഴ്‌നാട്ടിലേക്ക് തിരുവനന്തപുരം നഗരത്തിൽ പ്രവേശിക്കാതെ പോകാം. ഇതിലൂടെ സമയവും ലാഭിക്കാം. തുറമുഖത്തെയും എൻ.എച്ച് ബൈപാസിനെയും ബന്ധിപ്പിക്കുന്ന മറ്റൊരു റോഡ് നിർമ്മിക്കുന്നതിനാൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രവർത്തനക്ഷമമാകുന്നതോടെ കണ്ടെയ്‌നറുകളുടെയും ട്രക്കുകളുടെയും സുഗമമായ ഗതാഗതം സാദ്ധ്യമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |