കാസർകോട്: മഞ്ചേശ്വരം ഹൊസങ്കടി രാജധാനി ജുവലറി കവർച്ചാക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ഉൾപ്പെടെ രണ്ടുപേർ ഉഡുപ്പിയിൽ പൊലീസ് പിടിയിലായി. ഉഡുപ്പി കാർക്കളയിലെ ബീഡുവിൽ താമസിക്കുന്ന റിയാസ് എന്ന മുഹമ്മദ് റിയാസ് (39), കാപ്പ് താലൂക്കിലെ യെല്ലൂർ വില്ലേജിൽ താമസിക്കുന്ന രാജേഷ് ദേവാഡിഗ (38) എന്നിവരെയാണ് കർണാടക പൊലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് റിയാസ് രണ്ടുവർഷം മുമ്പ് ഹൊസങ്കടിയിലെ രാജധാനി ജുവലറിയിൽ കവർച്ച നടത്തിയ കേസിലെ മുഖ്യപ്രതിയാണ്.
രാത്രിയിൽ കവർച്ച നടത്തിയ ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഇരുവരെയും ഉഡുപ്പി കോട്ട പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. 2022 സെപ്തംബറിൽ ബംഗളൂരുവിൽ ഹോട്ടൽ ബിസിനസ് നടത്തുന്ന രാജേഷ് പൂജാരിയുടെ വസതിയിൽ ഇരുവരും കവർച്ച നടത്തിയതായി പൊലീസ് പറഞ്ഞു. പ്രതികൾ ജയിൽ മോചിതരായ ശേഷം രാത്രികാലങ്ങളിൽ ഇവരുടെ നീക്കങ്ങൾ പൊലീസ് സാങ്കേതിക ഉപകരണങ്ങളും സി.സി ടി.വി ദൃശ്യങ്ങളും ഉപയോഗിച്ച് നിരീക്ഷിച്ചിരുന്നു. കഴിഞ്ഞ ദിവസം കോട്ട പൊലീസ് സ്റ്റേഷൻ പരിധിയിലെ സായിബറക്കട്ടെയിൽ പൊലീസ് സംഘം വാഹനങ്ങൾ പരിശോധിക്കുന്നതിനിടെയാണ് രാജേഷ് ദേവാഡിഗയും മുഹമ്മദ് റിയാസും മോഷ്ടിച്ച കാറുമായി പിടിയിലായത്. പരിശോധിച്ചപ്പോൾ കാറിനകത്ത് രേഖകളില്ലാത്ത സ്വർണാഭരണങ്ങളും കണ്ടെത്തി. ശാസ്താനയിലെ പള്ളിക്ക് സമീപമുള്ള വീട്ടിൽ നിന്ന് മോഷ്ടിച്ചതാണ് ഇതെന്ന് പ്രതികൾ സമ്മതിച്ചു. സ്വർണാഭരണങ്ങൾ വിൽക്കാൻ ശിവമോഗയിലേക്ക് പോകുകയാണെന്നും അവർ വെളിപ്പെടുത്തി. രാജേഷിനെതിരെ ഉഡുപ്പി ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 12 കവർച്ചാ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2021 ജൂലായ് 26നാണ് ഹൊസങ്കടി രാജധാനി ജുവലറിയിൽ കവർച്ച നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |