ശംഖുംമുഖം: കൊച്ചി മുസിരിസ് ബിനാലെയിൽ തയ്യാറാക്കിയ എയർഇന്ത്യ എക്സ്‌പ്രസിന്റെ പുതിയ ടെയിൽ ആർട്ട് അനാച്ഛാദനം ചെയ്തു. വിമാനത്താവളത്തിലെ എയർഇന്ത്യയുടെ ഹാംഗറിൽ നടന്ന ചടങ്ങിൽ എയർ ഇന്ത്യ എക്‌സ്‌പ്രസ് ബോയിംഗ് 737-800വി.ടി എ.എക്‌സ്.എൻ വിമാനത്തിൽ പതിപ്പിച്ചാണ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്,എയർ ഇന്ത്യ എക്സ്പ്രസ് സി.ഇ.ഒ അലോക് സിംഗ്,കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി എന്നിവർ ചേർന്ന് പുതിയ ടെയിൽ ആർട്ട് അനാച്ഛാദനം നടത്തിയത്.
ആർട്ടിസ്റ്റ് ജി.എസ്.സ്മിതയുടെ അക്രലിക് പെയിന്റിംഗാണ് 25അടി നീളമുള്ള ടെയിൽ ആർട്ടാക്കിയത്. വർണാഭമായ പ്രകൃതിദൃശ്യങ്ങൾ പുനരാവിഷ്‌കരിച്ച് സമാന്തരമായ ടൈംലൈൻ ചിത്രീകരിക്കുന്ന പെയിന്റംഗ്. ഒരേസമയം ചെറുജീവികളുടെ സൂക്ഷ്മതയും കുന്നുകളുടെയും പൂമെത്തകളുടെ വിശാലതയും സംയോജിപ്പിക്കുന്ന മറ്റാഫിസിക്കൽ പെയിന്റിംഗ്. 1935ൽ ടാറ്റയുടെ ആദ്യ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയതുമുതൽ ഇത്തരം നിരവധി നാഴികക്കല്ലുകൾ നമ്മൾ പിന്നിട്ടിട്ടുണ്ടെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽ നിന്ന് എയർഇന്ത്യ എക്സ്‌പ്രസ് അന്താരാഷ്ട്ര വിമാനസർവീസുകൾ നടത്തുന്നുണ്ട്. ഇന്ത്യൻ വ്യോമയാനരംഗത്ത് എയർഇന്ത്യ എക്‌സ്‌പ്രസ് മെച്ചപ്പെട്ട ശക്തിയായി മാറണമെന്നാണ് ആഗ്രഹമെന്നും മന്ത്രി പറഞ്ഞു.
ഏഷ്യയിലെ ഏറ്റവും വലിയ സമകാലിക ആർട്ട് ഫെസ്റ്റിവലായ കൊച്ചി മുസരിസ് ബിനാലെയുടെ ഔദ്യോഗിക യാത്രാ പങ്കാളികൾ എയർ ഇന്ത്യയും എയർഇന്ത്യ എക്‌സ്‌പ്രസുമാണ്. കൊച്ചി മുസിരിസ് ബിനാലെയിൽ തയ്യാറാക്കിയ കലാസൃഷ്ടി എയർഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിൽ സ്ഥാപിച്ചതിലൂടെ ബിനാലെയുടെ ആവേശം രാജ്യാന്തര തലത്തിലേക്കെത്തിക്കാൻ കഴിഞ്ഞെന്ന് ഇന്ത്യ എക്സ്പ്രസ് സി.ഇ.ഒ അലോക് സിംഗ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |