
തൃശൂർ : വേനൽച്ചൂടിന്റെ തീവ്രത വർദ്ധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ സ്വീകരിക്കേണ്ട മുൻകരുതലും വരൾച്ചാ പ്രതിരോധ പ്രവർത്തനങ്ങളും കാര്യക്ഷമമാക്കാൻ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർക്ക് കളക്ടർ അർജുൻ പാണ്ഡ്യൻ നിർദ്ദേശം നൽകി. കുടിവെള്ളക്ഷാമ സാദ്ധ്യത മുന്നിൽക്കണ്ട് ജലസംഭരണികളിലെ വെള്ളം കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിലേക്കെത്തിക്കണം. കൃഷിയിടങ്ങളിലേക്കുള്ള ജലസേചനവും ഉറപ്പാക്കണം. വെള്ളത്തിന്റെ ദുരുപയോഗം കുറയ്ക്കണം. കുടിവെള്ള സ്രോതസുകൾ മലിനമാക്കാതെ സംരക്ഷിക്കണം. കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ടാങ്കർ ലോറികളിൽ കുടിവെള്ള വിതരണം ഉറപ്പുവരുത്തണം. അതിനായി പഞ്ചായത്തുകൾ കാര്യക്ഷമമായി പ്രവർത്തിക്കണമെന്നും അദ്ദേഹം നിർദ്ദേശം നൽകി.
ഫയർ ലൈൻ സ്ഥാപിക്കണം
ചൂട് കൂടുമ്പോൾ കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യം കൂടുതലാണ്. ഫയർ ലൈൻ ഉൾപ്പെടെയുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കണം. വന്യജീവികൾക്ക് വനത്തിനുള്ളിൽ കുടിവെള്ളത്തിന് സൗകര്യം ഒരുക്കാനായി ഫയർഫോഴ്‌സ്, വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വിദ്യാലയങ്ങളിൽ കുടിവെള്ളം ഉറപ്പുവരുത്തണം. കുട്ടികളെ വെയിലത്ത് അധികനേരം നിറുത്തുന്ന പരിപാടി ഒഴിവാക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ കെ.ജി.പ്രാൺസിംഗ്, സബ് കളക്ടർ അഖിൽ വി.മേനോൻ, അസിസ്റ്റന്റ് കളക്ടർ സ്വാതി മോഹൻ റാത്തോഡ്, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |