തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ 40 കോടിയുടെ പുതിയ നിക്ഷേപം വന്നതായി സഹകരണ മന്ത്രി നിയമസഭയിൽ അറിയിച്ചെങ്കിലും നിക്ഷേപം തിരികെ ലഭിക്കാൻ ഇടപാടുകാർക്ക് ഇനിയും കാത്തിരിക്കണം. ഹൈക്കോടതി വിധിയനുസരിച്ച് മുതലിന്റെ പത്ത് ശതമാനമാണ് നൽകുന്നത്. ഇത് കഴിച്ചുള്ള തുക ബാങ്കിൽ നിക്ഷേപിക്കണം. ഇതും ചേർത്താണ് പുതിയ നിക്ഷേപം. കഴിഞ്ഞ മാസത്തെ കണക്കനുസരിച്ച് 423 പേർ നിക്ഷേപത്തുക ആവശ്യപ്പെട്ടിട്ടുണ്ട്. പലർക്കും നൽകിയെന്നും അപേക്ഷകരുടെ എണ്ണം കുറഞ്ഞെന്നും അധികൃതർ പറയുന്നുണ്ടെങ്കിലും നൽകാനുള്ള മൊത്തം തുകയെത്രയെന്ന് കണക്കാക്കിയിട്ടില്ലത്രേ. അപേക്ഷകൾ ഓരോന്നായി പരശോധിക്കേണ്ടതുണ്ടെന്നും പിൻവലിക്കാനപേക്ഷിച്ച പലരും പിന്നീട് ബന്ധപ്പെട്ടിട്ടില്ലെന്നും ബാങ്കധികൃതർ പറയുന്നു. കുടിശ്ശിക പിരിച്ചാണ് ഇപ്പോൾ പണം നൽകുന്നത്.
സർക്കാർ സഹായമില്ല
250 കോടിയുടെ പാക്കേജ് കൊണ്ടുവരുമെന്നാണ് തുടക്കത്തിൽ സർക്കാർ പറഞ്ഞിരുന്നത്. ഇതിനായി സഹകരണ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിക്കുമെന്ന പ്രഖ്യാപനം നടന്നില്ല. തുടർന്ന് 50 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചെങ്കിലും റിസ്‌ക് ഫണ്ടിൽ നിന്ന് അനുവദിച്ചത് 10 കോടി. അതിൽ നിന്ന് കിട്ടിയത് അഞ്ച് കോടിയും. അത് വായ്പയായി വിതരണം ചെയ്യണമെന്ന് നിഷ്‌കർഷിച്ചതിനാൽ നിക്ഷേപകർക്ക് ലഭിച്ചില്ല. കേരള ബാങ്കിലുണ്ടായിരുന്ന, കരുവന്നൂർ ബാങ്കിന്റെ കരുതൽ ധനം, രണ്ട് കോടി മാത്രമാണ് നിക്ഷേപകർക്ക് പ്രയോജനപ്പെട്ടത്.
നൽകിയത് 60.36 കോടി
കുടിശ്ശിക പിരിച്ചുണ്ടാക്കിയ പണമുപയോഗിച്ച് നിക്ഷേപകർക്ക് ഇതുവരെ നൽകിയത് 60.36 കോടിയാണ്. ജോയിന്റ് രജിസ്ട്രാറുടെയും അഡ്മിനിസ്‌ട്രേറ്ററുടെയും നേതൃത്വത്തിലാണ് പുനരുജ്ജീവന പ്രവർത്തനം. ഫെബ്രുവരി ഒന്ന് മുതലുള്ള കുടിശ്ശിക നിവാരണ പദ്ധതിപ്രകാരം വർഷങ്ങൾ പഴക്കമുള്ള വായ്പകൾ 50 ശതമാനം വരെ പലിശയിളവ് നൽകി ഒറ്റത്തവണ തീർപ്പാക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
പ്രതീക്ഷ സംരക്ഷണ നിധിയിൽ
സഹകരണ മേഖലയുടെ സമഗ്ര പുരോഗതിക്കായി സഹകരണ സംരക്ഷണ നിധിയുണ്ടാക്കുമെന്ന് ധനമന്ത്രി ബഡ്ജറ്റ് പ്രസംഗത്തിൽ പറഞ്ഞതിലാണ് കരുവന്നൂരിനും പ്രതീക്ഷ. നിധി നിലവിൽ വന്നാൽ കരുവന്നൂരിനും സഹായമുണ്ടായേക്കും. സഹകരണ സംഘങ്ങളുടെ കരുതൽ ധനത്തിൽ നിന്ന് നിശ്ചിത ശതമാനവും സർക്കാർ സഹായവും ചേർത്താകും നിധി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |