തൃശൂർ : മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ പ്രവർത്തിച്ചിരുന്ന ഇന്ത്യൻ കോഫി ഹൗസ് കെട്ടിടം പൊളിച്ച സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോഫി ഹൗസ് ഭരണ സമിതി കോടതിയെ സമീപിക്കുന്നു. മുപ്പത് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് കോഫി ഹൗസ് അധികൃതരുടെ വിലയിരുത്തൽ. അടുത്തദിവസം ജില്ലാ സെഷൻസ് കോടതിയിൽ കേസ് ഫയൽ ചെയ്യാനാണ് ഭരണ സമിതി തീരുമാനം. കോടതിലക്ഷ്യ നടപടിയിൽ മെഡിക്കൽ കോളേജ് അധികൃതർക്ക് അനുകൂല വിധി വന്ന ഉടനെ കഴിഞ്ഞദിവസം രാത്രിയാണ് ജെ.സി.ബി ഉപയോഗിച്ച് കെട്ടിടം പൊളിച്ചത്. ഇതിനുള്ളിലുണ്ടായിരുന്ന ഫർണീച്ചറും പാത്രങ്ങളും ഒന്നും മാറ്റാൻ സമയം അനുവദിക്കാതെയായിരുന്നു പൊളിക്കൽ.
ഒടുവിൽ മുളങ്കുന്നത്തുകാവ് പൊലീസ് സ്ഥലത്തെത്തിയാണ് തടഞ്ഞത്. എച്ച്.ഡി.എസ് കാന്റീൻ കരാറുകാരനെ സഹായിക്കാനാണ് കെട്ടിടം പൊളിച്ചതെന്നാണ് ആരോപണം. മെഡിക്കൽ കോളേജിലെ ഇന്ത്യൻ കോഫി ഹൗസ് അടച്ചുപൂട്ടലിന് പിന്നിൽ രാഷ്ട്രീയമെന്ന ആരോപണവും ശക്തമാണ്. കഴിഞ്ഞ കുറെ വർഷമായി മെഡിക്കൽ കോളേജിലെ കിടപ്പ് രോഗികൾക്ക് ആശ്വാസകേന്ദ്രമായിരുന്നു കോഫി ഹൗസ്. വൈകീട്ട് അഞ്ച് മുതൽ ഏഴ് വരെ കോഫി ഹൗസിലെത്തുന്നവർക്ക് ഇരുന്നൂറോളം പേർക്ക് സൗജന്യമായി കഞ്ഞിയും നൽകിയിരുന്നു. രാവിലെ മുതൽ ഏത് സമയത്തെത്തിയാലും ചൂടുവെള്ളം ലഭിക്കുമായിരുന്നു.
കമ്മിഷൻ റിപ്പോർട്ടിൽ വിധി തിങ്കളാഴ്ച്ച
വൃത്തിഹീനമായ രീതിയിൽ പ്രവർത്തിക്കുന്ന കോഫി ഹൗസ് അടച്ചുപൂട്ടണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് പ്രവർത്തിക്കണമെങ്കിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നൽകിയ നിർദ്ദേശം പൂർത്തിയാക്കണമെന്നും ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സീലിംഗ് ഒഴിച്ചുള്ള കാര്യങ്ങൾ പൂർത്തിയാക്കി മെഡിക്കൽ കോളേജ് അധികൃതർക്കും ഭക്ഷ്യസുരക്ഷാ വകുപ്പിനും തുറക്കാൻ അനുമതിക്ക് കത്ത് നൽകിയിരുന്നെങ്കിലും മെഡിക്കൽ കോളേജ് അധികൃതർ ഇതിന് സമ്മതിച്ചില്ലെന്നാണ് ഭരണസമിതിയുടെ വാദം. തുടർന്ന് കോഫി ഹൗസ് ഭരണ സമിതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് കാര്യങ്ങൾ വിലയിരുത്തി റിപ്പോർട്ട് നൽകാൻ ഹൈക്കോടതി കമ്മിഷനെ നിയോഗിക്കുകയായിരുന്നു. കമ്മിഷൻ സ്ഥലത്തെത്തി പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചതിന്റെ വിധി തിങ്കളാഴ്ച്ച പുറപ്പെടുവിക്കാനിരിക്കെയാണ് പൊളിക്കലെന്നാണ് ഭരണസമിതി പറയുന്നത്.
കോഫീ ഹൗസ് പൊളിച്ച സംഭവത്തെ നിയമപരമായി നേരിടും. ഇത് ഗൂഢാലോചനയാണ്.
അനിൽ കുമാർ
പ്രസിഡന്റ്
കോഫി ഹൗസ് ഭരണ സമിതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |