തൃശൂർ: കോടിക്കണക്കിന് രൂപ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസിലെ പ്രതികൾക്ക് ബിനാമികളുടെ പേരിൽ നഗരത്തിലുൾപ്പെടെ കണ്ണായ സ്ഥലത്ത് കെട്ടിടമുള്ളതായി പൊലീസ്. പോസ്റ്റ് ഓഫീസ് റോഡിൽ ചെട്ടിയങ്ങാടിയിൽ 10 സെന്റ് സ്ഥലത്ത് പാണഞ്ചേരി ടവർ എന്ന പേരിൽ രണ്ടുനില കെട്ടിടസമുച്ചയമുൾപ്പെടെയാണ് പൊലീസ് കണ്ടെത്തിയത്.
ഇതുകൂടാതെ കണിമംഗലം വില്ലേജ് വടൂക്കരയിൽ 21 സെന്റ് സ്ഥലം, 3000 സ്‌ക്വയർ ഫീറ്റ് വീട്, തൊട്ടു പിറകിൽ 6000 സ്‌ക്വയർഫീറ്റ് വീട്, വടൂക്കരയിൽ 42 സെന്റ് സ്ഥലത്ത് ഒരു ഗോഡൗണും ആറ് ഫ്‌ളാറ്റും നാല് കടമുറിയും ഉൾപ്പെടെയുള്ള കെട്ടിടം എന്നിങ്ങനെ കൂടുതൽ സ്വത്തുവിവരം ശേഖരിച്ചു വരുന്നതായി അന്വേഷണ ഉദ്യോഗസ്ഥനായ അസി. കമ്മിഷണർ കെ.എ.തോമസ് അറിയിച്ചു.
ഇയാളുടെ കൈവശമുണ്ടായിരുന്ന വടൂക്കരയിലെ 21 സെന്റ് സ്ഥലം ഏതാനും ദിവസം മുമ്പ് ബിനാമിയുടെ പേരിലേക്ക് മാറ്റിയിരുന്നു. ഈ വസ്തുകൈമാറ്റം മരവിപ്പിക്കാൻ റിപ്പോർട്ട് നൽകും. കേരളത്തിലെവിടെയും, തൃശൂരിൽ പ്രത്യേകിച്ച് പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങൾ, ചിട്ടി കമ്പനികൾ, നിക്ഷേപ സ്ഥാപനങ്ങൾ എന്നിവയിൽ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപം നിലവിലുണ്ടോ എന്ന് അന്വേഷിച്ച് വരികയാണ്.
ധനവ്യവസായ ബാങ്കേഴ്‌സ്, ധനവ്യവസായ സ്ഥാപനം തുടങ്ങിയ പേരുകളിൽ ധനനിക്ഷേപ സ്ഥാപനം നടത്തി കോടികൾ തട്ടിയ ജോയ് ഡി. പാണഞ്ചേരി (66) കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. 1946ൽ സ്ഥാപിതമായതെന്ന് അവകാശപ്പെടുന്ന സ്ഥാപനം നിക്ഷേപകർക്ക് നിക്ഷേപം മടക്കിനൽകാതെ കഴിഞ്ഞ ഡിസംബറിൽ പൂട്ടുകയായിരുന്നു. ഉടമകളായ ജോയ് ഡി. പാണഞ്ചേരിയും ഭാര്യ റാണി ജോയും(60) ഒളിവിലായിരുന്നു. കാലാവധിക്കുശേഷം നിക്ഷേപത്തുകയും വാഗ്ദാനം ചെയ്ത പലിശയും തിരികെ ലഭിക്കാതായതിനെത്തുടർന്ന് നിക്ഷേപകരിൽ ചിലർ നൽകിയ പരാതിയെത്തുടർന്ന് തൃശൂർ ഈസ്റ്റ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് നിരവധി നിക്ഷേപകർ കൂട്ടത്തോടെയെത്തി പരാതി നൽകി.
നിക്ഷേപങ്ങൾ മരവിപ്പിച്ചു, സ്വത്തുക്കൾ കണ്ടുകെട്ടും
പ്രതികൾ സമ്പാദിച്ചതോ, അവർക്കുവേണ്ടി മറ്റാരെങ്കിലുമോ കൈവശം വയ്ക്കുന്നതോയായ ബാങ്ക് അക്കൗണ്ടും, നിക്ഷേപങ്ങളും ഉൾപ്പെടെ എല്ലാ സ്വത്തുക്കളും, സ്ഥാവര ജംഗമവസ്തുക്കളും മരവിപ്പിച്ച് കണ്ടുകെട്ടാനാണ് ഉത്തരവ്. ഇത്തരത്തിലുള്ള ഭൂമി, കെട്ടിടം എന്നിവ വിൽക്കുന്നതും പണയപ്പെടുത്തുന്നതും തടയാൻ രജിസ്‌ട്രേഷൻ വകുപ്പിനും, വാഹനങ്ങൾ വിൽക്കുന്നതും കൈമാറുന്നതും തടയാൻ മോട്ടാർ വാഹന വകുപ്പിനും, ബാങ്ക് നിക്ഷേപങ്ങളും ഇടപാടും മരവിപ്പിക്കാൻ ജില്ലകളിലെ ലീഡ് ബാങ്ക് മാനേജർമാർക്കും, സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപം മരവിപ്പിക്കാൻ സഹകരണ വകുപ്പ് രജിസ്ട്രാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |