തൃശൂർ : ഉത്സവാഘോഷങ്ങൾക്ക് നാട് ഒരുങ്ങുമ്പോൾ, കൊച്ചിൻ ദേവസ്വം ബോർഡ് ഭരണ സമിതി അംഗങ്ങളുടെ നിയമനം നീളുന്നത് ഭരണപരമായ തീരുമാനങ്ങൾ പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ ഭരണസമിതിയുടെ കാലാവധി അവസാനിച്ച് ഒന്നര മാസമായിട്ടും ഇതുവരെ ഒരാളെ മാത്രമാണ് നിയമിച്ചത്. സി.പി.എമ്മിന് രണ്ട് പേരും സി.പി.ഐക്ക് ഒരാളുമാണ് ഭരണ സമിതിയിലുള്ളത്. എന്നാൽ സി.പി.ഐ അംഗത്തെ തൃശൂർ ജില്ലാ എക്‌സിക്യുട്ടീവ് യോഗം ചേർന്ന് തീരുമാനിച്ച് കത്ത് നൽകിയെങ്കിലും സർക്കാരിന്റെ ഉത്തരവ് ഇതുവരെയും ലഭിച്ചിട്ടില്ല. സി.പി.എമ്മിലെ രണ്ടാമത്തെ അംഗത്തിന്റെ കാര്യത്തിലുള്ള അനിശ്ചിതത്വമാണ് പ്രശ്നമെന്നാണ് വിവരം.
രണ്ടാമത്തെ അംഗമായി എറണാകുളം ജില്ലയിലെ ഒരാളെ നിർദ്ദേശിച്ചെങ്കിലും ഇതിൽ പാർട്ടിക്കുള്ളിൽ വ്യാപകമായ എതിർപ്പ് ഉയർന്നതാണ് തീരുമാനം നീളുന്നതിന് കാരണം. മുൻ കോൺഗ്രസുകാരനായ ഒരു നേതാവിനെയാണ് ബോർഡ് അംഗമായി തീരുമാനിച്ചത്. എന്നാൽ അടുത്തിടെ മാത്രം പാർട്ടിയിൽ വന്ന ഒരാൾക്ക് സ്ഥാനം നൽകാനുള്ള നീക്കമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ദേവസ്വം ബോർഡിന് കീഴിലൂള്ള നിരവധി ക്ഷേത്രങ്ങളിൽ ഉത്സവാഘോഷങ്ങൾ നടന്നു വരികയാണ്. ഇവിടേക്ക് ഫണ്ട് അനുവദിക്കുന്നതും മറ്റ് ഇടപെടൽ നടത്തുന്നതും ഭരണ സമിതിയാണ്. ഇതിലെല്ലാം മെല്ലെപ്പോക്കാണ് ഇതുമൂലം ഉണ്ടാകുക. തൃശൂരിൽ നിന്ന് മുൻ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ.എം.കെ.സുദർശനെയാണ് അംഗമായി നിയമിച്ചത്. ഡോ.സുദർശനെ പ്രസിഡന്റാക്കാനാണ് തീരുമാനം. നിയമസഭയിലെ ഹിന്ദു അംഗങ്ങൾ ചേർന്നാണ് സുദർശനെ തിരഞ്ഞെടുക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |