ഗുരുവായൂർ: ക്ഷേത്രത്തിൽ ഉത്സവത്തിന് മുന്നോടിയായി നടത്തുന്ന ചൈതന്യ വർദ്ധനവിനായുള്ള തന്ത്ര മന്ത്ര പ്രാധാന്യമേറിയ സഹസ്ര കലശച്ചടങ്ങുകൾ നാളെ ആരംഭിക്കും. മാർച്ച് ഒന്നിന് തത്വകലശാഭിഷേകം നടക്കും. മാർച്ച് രണ്ടിന് ബ്രഹ്മകലശാഭിഷേകത്തോടെയാണ് കലശ ചടങ്ങുകൾ സമാപിക്കുക.
മാർച്ച് മൂന്നിന് രാത്രി ഒമ്പതോടെ പത്തുദിവസം നീളുന്ന ക്ഷേത്രോത്സവം കൊടിയേറും. അന്നേ ദിവസം ഉച്ചയ്ക്കുശേഷം മൂന്നിനാണ് പ്രസിദ്ധമായ ഗുരുവായൂർ ആനയോട്ടം. നാലമ്പലത്തിനകത്ത് ആചാര്യവരണത്തോടെയാണ് സഹസ്രകലശത്തിന്റെ ചടങ്ങുകൾ തുടങ്ങുക. നാളെ വൈകിട്ട് ദീപാരാധനയ്ക്കു ശേഷം ക്ഷേത്ര ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് വസ്ത്രം, വെറ്റില, അടയ്ക്ക, പവിത്രമോതിരം, ദക്ഷിണ എന്നിവ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന് നൽകി ആചാര്യവരണം നിർവഹിക്കും.
കലശഉത്സവച്ചടങ്ങുകൾ നടക്കുന്ന ദിവസങ്ങളിൽ അഞ്ചു വയസിനു താഴെയുള്ള കുട്ടികളെ നാലമ്പലത്തിൽ പ്രവേശിപ്പിക്കില്ല. ഈ മാസം 23ന് വൈകീട്ട് മുതൽ മാർച്ച് 12 വരെയാണ് കൊച്ചുകുട്ടികൾക്ക് നാലമ്പലത്തിൽ പ്രവേശനമില്ലാത്തത്. നാലമ്പലത്തിനു പുറത്തു നിന്ന് ദർശനം നടത്താം. ചോറൂൺ വഴിപാടിനോ തുലാഭാരത്തിനോ തടസ്സമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |