■ പ്ലാൻ ഫണ്ടിൽ നിന്ന് തുക മാറ്റാൻ അനുമതിയില്ല
തൃശൂർ: ചാൻസലറായി നർത്തകി മല്ലിക സാരാഭായ് ചുമതലയേറ്റെങ്കിലും ജനുവരിയിലെ ശമ്പളം ഇനിയും ലഭിക്കാതെ കലാമണ്ഡലം ജീവനക്കാർ. ഫെബ്രുവരിയിലെ ശമ്പള വിതരണവും അനിശ്ചിതത്വത്തിൽ.
കഴിഞ്ഞ മാസത്തെ ചർച്ചയിൽ ചാൻസലറോട് ശമ്പളപ്രശ്‌നം ഉൾപ്പെടെ ജീവനക്കാർ ഉന്നയിച്ചിരുന്നു. കലാമണ്ഡലത്തിന് പുറത്തെ പരിപാടികളുടെ പ്രതിഫലത്തിൽ പകുതി കലാകാരന്മാർക്ക് വീതിച്ചെടുക്കാവുന്നത് അവർക്ക് ആശ്വാസമാണെങ്കിലും മറ്റ് ജീവനക്കാർക്ക് ബാങ്ക് വായ്പ ഉൾപ്പെടെ അടയ്ക്കാനാകുന്നില്ല. 2007ൽ കൽപ്പിത സർവകലാശാലയായതോടെ ജീവനക്കാരുടെ എണ്ണം 111ൽ നിന്ന് 259 ആയി ശമ്പളച്ചെലവും മറ്റും കൂടിയെങ്കിലും സർക്കാരിന്റെ പ്രതിവർഷ ഗ്രാന്റ് (7.6 കോടി) വർദ്ധിപ്പിച്ചില്ല. കഴിഞ്ഞ ബഡ്ജറ്റിൽ വർദ്ധിപ്പിച്ചേക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി.
വേണ്ടത് ആറ് കോടി
ജനുവരി മുതൽ മാർച്ച് വരെയുള്ള ശമ്പളവും 2019 മാർച്ച് മുതലുള്ള ശമ്പള പരിഷ്‌കരണ കുടിശ്ശികയും നൽകണമെങ്കിൽ വേണ്ടത് ആറ് കോടി. ഈ തുക കലാമണ്ഡലത്തിന്റെ പ്‌ളാൻ ഫണ്ടിൽ നിന്ന് മാറ്റാൻ ഡിസംബറിൽ സർക്കാരിനോട് അപേക്ഷിച്ചിരുന്നു. ജനപ്രതിനിധികളുടെയും ശ്രദ്ധയിൽപ്പെടുത്തി. നടപടിയില്ലാത്തതിനാൽ മാസങ്ങളോളം ശമ്പളം മുടങ്ങുമെന്ന ആശങ്കയുണ്ട്.
ഏറെയും പിൻവാതിൽ നിയമനങ്ങൾ
കലാമണ്ഡലത്തിൽ ആവശ്യത്തിലധികം ജീവനക്കാരുണ്ടെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. കരാർ ജീവനക്കാരുടേതിൽ അധികവും പിൻവാതിൽ നിയമനങ്ങളാണെന്നും ആക്ഷേപമുണ്ട്. സർക്കാർ അനുമതിയില്ലാതെ 2019 - 21 കാലത്ത് മൂന്ന് ഘട്ടങ്ങളിലായി ബിരുദ വിഭാഗത്തിൽ ഏഴ് ഇൻസ്ട്രക്ടർമാരെ നിയമച്ചതായി ഓഡിറ്റ് റിപ്പോർട്ടിലുണ്ടെന്നാണ് വിവരം. ഇക്കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഓഡിറ്റ് ജോയിന്റ് ഡയറക്ടർ സാംസ്‌കാരിക വകുപ്പിന് കത്ത് നൽകിയിട്ടുണ്ട്..
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |