ചാലക്കുടി: വിഭാഗീയത നിലനിന്നിരുന്ന കാലഘട്ടത്തിൽ അകന്നുപോയവരെക്കൂടി ഉൾപ്പെടുത്തി പാർട്ടിയുടെ ജനകീയ അടിത്തറ വിപുലമാക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ. ജനകീയ പ്രതിരോധ ജാഥയ്ക്ക് ചാലക്കുടിയിൽ നൽകിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവർക്കും സ്വന്തമായി ഭൂമിയും വീടുമുള്ള ലോകത്തിലെ ഏക സ്ഥലമായി കേരളം മാറുകയാണ്. ഇതിനെതിരെയാണ് യു.ഡി.എഫും ബി.ജെ.പിയും അണിയറ നീക്കങ്ങൾ നടത്തുന്നതെന്നും സംസ്ഥാന സെക്രട്ടറി തുടർന്നു പറഞ്ഞു. നരേന്ദ്രമോദി സർക്കാർ അംബാനിയെയും അദാനിയെയും ദത്തെടുത്തപ്പോൾ പിണറായി സർക്കാർ കേരളത്തിലെ 64,006 കുടുംബങ്ങൾക്കാണ് കൈത്താങ്ങായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇൻഡോർ സ്‌റ്റേഡിയം മൈതനിയിൽ നടന്ന യോഗത്തിൽ സ്വാഗത സംഘം ചെയർമാൻ ബി.ഡി. ദേവസി അദ്ധ്യക്ഷനായി. ജെയ്ക്ക് സി. തോമസ്, കെ.ടി. ജലീൽ, സ്വാഗത സംഘം കൺവീനർ കെ.എസ്. അശോകൻ എന്നിവർ പ്രസംഗിച്ചു. നേരത്തെ ട്രങ്ക് റോഡ് ജംഗ്ഷനിലെത്തിയ ജാഥയെ ആയിരക്കണക്കിനു പ്രവർത്തകർ ചേർന്നു എതിരേറ്റു. ചാലക്കുടിയിലെ സ്വീകരണത്തിനുശേഷം വൈകീട്ട് ജാഥ എറണാകുളം ജില്ലയിലേക്ക് പ്രവേശിച്ചു.
സി.പി.എമ്മിന്റെ അവസാന വാക്ക് ജനങ്ങളാണ്. അവരെ അകറ്റിനിറുത്തുന്ന നയം ഒരിക്കലും സ്വീകരിക്കില്ല. മാദ്ധ്യമങ്ങളും പ്രതിപക്ഷവും ഒന്നടങ്കം എതിർക്കുമ്പോഴും പാർട്ടിക്ക് കരുത്തായി ഒപ്പം ജനങ്ങളുണ്ട്.
- എം.വി. ഗോവിന്ദൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |