തൃശൂർ: കൊച്ചി ബ്രഹ്മപുരത്ത് മാലിന്യത്തിന് തീപിടിച്ച് മണ്ണും ജലവും വായുവും മലിനമായി ജനജീവിതം ദുഃസഹമായ സാഹചര്യത്തിൽ, മണ്ണും ജലവും മലിനമാക്കരുതെന്ന സന്ദേശവുമായി വിജോവർഗീസ് നടത്തുന്ന യാത്രയ്ക്ക് സാംഗത്യമേറെ...
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലുമെത്തി ഓരോ പിടി മണ്ണും ജലവും ശേഖരിക്കണം. മരണം വരെ അത് നിധിപോലെ സൂക്ഷിക്കണം, ഷിമോഗയിൽ നിന്ന് ബുള്ളറ്റിൽ യാത്ര തുടങ്ങിയ വിജോവർഗീസ് പറയുന്നു. കേരളത്തിൽ വേരുകളുള്ള ഈ മുപ്പതുകാരൻ ആന്ധ്ര, ഹൈദരാബാദ്, ബംഗളൂരു, കരൂർ, ചെന്നൈ, പോണ്ടിച്ചേരി, വേളാങ്കണ്ണി, രാമേശ്വരം, കന്യാകുമാരി വഴി കഴിഞ്ഞ ദിവസം തൃശൂരിലെത്തി. യാത്രയിൽ കണ്ടുമുട്ടുന്നവരോട് രക്തദാനം, മാനവികത, ഐക്യം, സമത്വം എന്നിവയുടെ പ്രാധാന്യത്തെപ്പറ്റി വിജോ വാചാലനാകും.
ഷിമോഗ റിപ്പൻപേട്ടിൽ വീൽ അലൈൻമെന്റ്, ടയർഷോപ്പ് നടത്തുന്ന വിജോ ഫെബ്രുവരി പത്തിനാണ് സ്വന്തം ചെലവിൽ മൂന്ന് മാസത്തെ യാത്ര തുടങ്ങിയത്. യാത്രയ്ക്കിടയിൽ പരിചയപ്പെടുന്നവരും സഹായിക്കാറുണ്ട്. 2014ൽ ബൈക്കിൽ 26 ദിവസം 7,500 കി.മി ദക്ഷിണേന്ത്യ ചുറ്റിയിട്ടുള്ള വിജോ ഇപ്പോഴത്തെ യാത്രയ്ക്കായി ബുള്ളറ്റിന് രൂപമാറ്റം വരുത്തി. ശേഖരിക്കുന്ന മണ്ണിലും വെള്ളത്തിലും നിന്നൊരു ഭാഗം, ഷിമോഗയിലെ മുരുകൻ പ്രതിമ നിർമ്മാണക്കമ്മിറ്റിക്ക് നൽകും. 151 അടിയിൽ, ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമയാണ് അവിടെ കുന്നിൻമുകളിൽ സ്ഥാപിക്കുക. ഹോട്ടലുകളിലും പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലങ്ങളിലും സുഹൃത്തുക്കളുടെ സഹായത്തോടെയാണ് താമസം. ഡൽഹി പൊലീസിലായിരുന്ന പിതാവ് വർഗീസ് ആലപ്പുഴ സ്വദേശിയാണ്. ചങ്ങനാശ്ശേരി സ്വദേശി ജോളിയാണ് മാതാവ്. സഹോദരൻ: വിജിൻ.
പോകുന്ന വഴി
മംഗലാപുരം, കാർവാർ, മഹാരാഷ്ട്ര, മുംബയ്, ഗുജറാത്ത്, രാജസ്ഥാൻ, കുളു മണാലി, നേപ്പാൾ, ഭൂട്ടാൻ. തിരിച്ച് മണിപ്പൂർ, മിസോറാം, ബംഗാൾ, വിശാഖപട്ടണം, ചെന്നൈ, ഷിമോഗ.
മനുഷ്യന് സ്വന്തം ഒരുപിടി മണ്ണ് മാത്രം. അതും ജലവും മലിനപ്പെടുത്തരുത്.
വിജോ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |