തൃശൂർ: അവസരം തേടിയെത്താത്ത പ്രതിഭകൾക്കും വേദിയൊരുക്കുന്ന ചെ.പ്പു.കോ.വെ സാംസ്‌കാരികോത്സവത്തിന് പരിസമാപ്തി. സാംസ്‌കാരികോത്സവത്തിന്റെ സമാപനസമ്മേളനം സംഗീത നാടക അക്കാഡമി കെ.ടി മുഹമ്മദ് സ്മാരക തിയേറ്ററിൽ പി.ബാലചന്ദ്രൻ എം.എൽ.എ നിർവഹിച്ചു.
പാർശ്വവത്കരിക്കപ്പെട്ട കലാകാരന്മാർ, ഭിന്നശേഷിയുള്ള കലാകാരന്മാർ, ഗ്രാമീണ മേഖലയിലെ കരകൗശല കലാകാരന്മാർ എന്നിവർക്ക് വേദിയൊരുക്കുകയാണ് വടക്കേച്ചിറ ഫെസ്റ്റ് ചെയ്തതെന്ന് പി.ബാലചന്ദ്രൻ പറഞ്ഞു. രണ്ടുദിവസം നീണ്ടുനിന്ന സാംസ്‌കാരികോത്സവത്തിൽ വജ്രജൂബിലി ഫെല്ലോഷിപ്പ് ലഭിച്ച കലാകാരർ, ഭിന്നശേഷി, ട്രാൻസ്‌ജെൻഡർ കലാപ്രവർത്തകർ, പട്ടിക ജാതി പട്ടിക വർഗ്ഗ കലാകാരന്മാർ, കുടുംബശ്രീ പ്രവർത്തകർ, വിദ്യാർത്ഥികൾ, വയോജനങ്ങൾ തുടങ്ങി ജീവിതത്തിന്റെ നാനാതുറയിലുള്ളവരുടെ കലാ സംഗീത പരിപാടികൾ കെ.ടി മുഹമ്മദ് വേദിയിൽ അരങ്ങേറി.
തൃശൂർ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ തെക്കേ ഗോപുരനടയിൽ നിന്ന് വടക്കേച്ചിറ വരെ പൈതൃക നടത്തം സംഘടിപ്പിച്ചു. വടക്കേച്ചിറ ഫെസ്റ്റിന്റെ ഭാഗമായുള്ള പ്രദർശന വിപണന മേളകൾ, ദീപാലങ്കാരങ്ങൾ എന്നിവ തൃശൂരിന്റെ സാംസ്‌കാരിക തെരുവുകൾക്ക് പുത്തൻ കാഴ്ച നൽകി. വടക്കേച്ചിറയിൽ നിന്ന് ആരംഭിച്ച് സാഹിത്യ അക്കാഡമിയുടെ മുൻവശത്തുകൂടെ രാമനിലയം വഴി ഇൻഡോർ സ്‌റ്റേഡിയത്തിൽ അവസാനിക്കുന്ന വിധത്തിൽ ആഴ്ചയിലൊരിക്കൽ സാംസ്‌കാരികത്തെരുവ് നടത്താനാണ് പദ്ധതി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് പദ്ധതി അവതരണം നടത്തി. വനിതാ ശിശുക്ഷേമ ഓഫീസർ പി.മീര, ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ.കെ ശ്രീലത, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ പി.കെ ഷാജൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |