തൃശൂർ: കൊടുംചൂടിൽ നാടും നഗരവും വറ്റിവരണ്ടപ്പോൾ കേരളത്തിലെ കിണറുകളിൽ നിറഞ്ഞത് ആയിരക്കണക്കിന് കളിമൺ റിംഗുകൾ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ റിംഗുകൾ നിർമ്മിക്കുന്ന തൃശൂരിലെ പാത്രമംഗലത്തും ആളൂരും ചൂണ്ടലിലുമെല്ലാമായി കഴിഞ്ഞ നാല് മാസത്തിനിടെ അയ്യായിരത്തിലേറെ കളിമൺ റിംഗുകൾ വിറ്റുപോയെന്നാണ് റിംഗ് നിർമ്മാണ തൊഴിലാളികൾ പറയുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ ഏതാണ്ട് ഇരട്ടി. ആവശ്യക്കാർക്ക് മുഴുവൻ നൽകാനുമായില്ല. ആവശ്യത്തിന് മണ്ണ് കിട്ടാത്തതും തൊഴിലാളികളെ ലഭിക്കാത്തതും സ്ഥല സൗകര്യമില്ലാത്തതുമാണ് പ്രതിസന്ധി. മറ്റ് ജില്ലകളിലേക്കും കർണ്ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും വരെ ഇവയെത്തിക്കുന്നു. ശുദ്ധജലം ലഭിക്കാത്ത ഇടങ്ങളിലാണ് ആവശ്യക്കാരേറെ. മാലിന്യം കിണറിലേക്ക് എത്തുന്നതിനാൽ നഗരപ്രദേശത്തുള്ളവരും റിംഗ് തേടി വന്നു. പാത്രമംഗലത്തെ കുംഭാര കോളനിയിലെ കളിമൺ പാത്ര നിർമ്മാണത്തിന് നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. ഇവിടെയാണ് നാലുപതിറ്റാണ്ട് മുൻപ് കളിമൺ റിംഗ് ആദ്യം ഉണ്ടാക്കിയതെന്നാണ് അവർ അവകാശപ്പെടുന്നത്.
മണ്ണാണ് പ്രശ്‌നം
ഖനനം നിരോധിച്ചതിനാൽ ജിയോളജി വകുപ്പിൽ നിന്ന് പാസ് വാങ്ങിയ ശേഷമാണ് മണ്ണ് ശേഖരിക്കുന്നത്. പലപ്പോഴും മണ്ണിന് ക്ഷാമമുണ്ടാകും. ഭാരതപ്പുഴയോരത്തും മറ്റ് സ്ഥലങ്ങളിലുമുള്ള വ്യത്യസ്ത തരം മണ്ണ് കൂട്ടിച്ചേർത്ത് ചവിട്ടിക്കുഴച്ചും അരച്ചും ഡൈയിൽ തേച്ചുപിടിപ്പിക്കും. മൂന്ന് ദിവസം ചൂളയിൽ വേവുന്നതോടെ റിംഗ് പാകമായി. റിംഗുകൾ തമ്മിൽ ഉറപ്പിക്കുന്നതും കളിമണ്ണിലാണ്.
തണുപ്പ്, ശുദ്ധം...
ശുദ്ധമായ തണുത്ത വെള്ളമാണ് കളിമൺ റിംഗ് കൊണ്ടുള്ള പ്രധാന ഗുണം. റിംഗുകൾക്ക് ചുറ്റും ചെറിയ ദ്വാരങ്ങളുണ്ട്. ചുറ്റും ബേബി മെറ്റലിടും. അടിയിലെ റിംഗിന് ചുറ്റും ചിരട്ടക്കരി നിറയ്ക്കും. ഇതിലൂടെ വെള്ളം അകത്തേക്ക് ഫിൽറ്റർ ചെയ്തിറങ്ങും. മാലിന്യങ്ങൾ ഒരു പരിധി വരെ വെള്ളത്തിൽ കലരില്ല. കളിമണ്ണിന്റെ തണുപ്പ് എത്ര കൊടുംചൂടിലുമുണ്ടാകും.
മൂന്ന് പതിറ്റാണ്ടും പോറലില്ലാതെ
മുപ്പത് വർഷം മുൻപ് വെച്ച റിംഗുകൾക്ക് ഒരു പോറൽ പോലുമില്ല
സിമന്റാണെങ്കിൽ നശിക്കും, കമ്പി പുറത്തുവരും, ചെളിയുമുണ്ടാകും
രാസവസ്തുക്കൾ ചേർക്കാത്തതിനാൽ പ്രകൃതിസൗഹൃദം
വില: 64 ഇഞ്ച് വ്യാസമുള്ളതിന് 7000 രൂപയിലേറെ.
(വ്യാസം കുറഞ്ഞാൽ വില കുറയും)
ഈ വർഷം നിരവധി പേരാണ് റിംഗ് ആവശ്യപ്പെട്ടെത്തിയത്. ആവശ്യത്തിന് മണ്ണ് കിട്ടുകയും സർക്കാർ വേണ്ട രീതിയിൽ പ്രോത്സാഹിപ്പിക്കുകയും ചെയ്താൽ ഈ തൊഴിൽ നിലനിൽക്കും.
കുട്ടൻ(പൊന്നൻ കാവേരി),
ആളൂർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |