സമയം കിട്ടുമ്പോഴെല്ലാം സിനിമ തന്നെ ചർച്ച... റീൽസും ഇൻസ്റ്റയും ടെലഗ്രാമും എല്ലാം പിറകെ വരും. മോഡൽ ഗേൾസിലെ പെൺപ്പട അൽപ്പമല്ല, അതിലേറെ മോഡലാണ്..! പഠിപ്പിനാണ് പ്രാധാന്യമെങ്കിലും അവസരങ്ങളൊന്നും പാഴാക്കാറില്ലെന്നാണ് ഈ മിടുക്കികളുടെ പക്ഷം. അടിപൊളിയാണ്, തൃശൂരിന്റെ പഴമ പേറുന്ന തൃശൂർ മോഡൽ ഗേൾസിലെ പ്ലസ് ടുക്കാർ. സമൂഹമാദ്ധ്യമങ്ങളിൽ ട്രോളി തോൽപ്പിക്കുന്നതിലും ഈ പെൺഗെഡികൾ ചില്ലറക്കാരല്ല. സമൂഹത്തിൽ ഉയരുന്ന സ്ത്രീ വിഷയങ്ങളിലും ഇവർ ജാഗരൂകരാണ്.
ട്രിപ്പ് പോകണം, അടിച്ചുപൊളിക്കണം
കൂട്ടുകാർക്കൊപ്പം ട്രിപ്പടിക്കാൻ നല്ല രസമാണെന്ന് ക്ഷിതി പറയുമ്പോൾ ഒപ്പമുള്ളവരുടെ കട്ടസപ്പോർട്ട്. അടിച്ചു പൊളിക്കണം, പാട്ടുപാടി തുള്ളിച്ചാടിയാൽ സൂപ്പർ. ഭക്ഷണകാര്യത്തിലും അൽപ്പം മോഡൽ തന്നെ. താത്പര്യം നോൺ വെജിനോട്.
സൗന്ദര്യത്തിൽ ' നോ കോംപ്രമൈസ് '
അടിച്ചുപൊളിയും അൽപ്പം മൊബൈൽ മാനിയയും ഉണ്ടെങ്കിലും സൗന്ദര്യകാര്യങ്ങളിൽ ശ്രദ്ധിക്കാറുണ്ടെന്ന് ഫസ്‌ന പറയുന്നു. മറ്റ് സാമൂഹിക വിഷയങ്ങളിലൊന്നും അത്രയ്ക്ക് താത്പര്യമില്ല. അനാവശ്യ വിവാദങ്ങൾ കൂടി വരുന്നത് അത്രയ്ക്ക് സുഖകരമല്ല.
പുത്തൻ ട്രെൻഡുകൾ കുറെ വരുന്നുണ്ടെങ്കിലും എല്ലാത്തിനും പിറകെ പോകാൻ താത്പര്യമില്ല സനുഷയ്ക്ക്. ആവാം, ഓവറാക്കരുതെന്നാണ് അഭിപ്രായം. വസ്ത്രകാര്യങ്ങളിലും അൽപ്പം മിതത്വം വേണമെന്ന അഭിപ്രായക്കാരിയാണ് സനൂഷ. പക്ഷേ പുത്തൻ മോഡലുകൾ ഇഷ്ടപ്പെടുന്നവർ ഏറെയുണ്ട് ഒപ്പമെന്നും പറയുന്നു.
ഏറെ വ്യത്യസ്തമാണ് ഇപ്പോഴത്തെ സാഹചര്യം. പഠനമായിരുന്നു അന്ന് മുഖ്യം. ഇന്ന് മറ്റു വിഷയങ്ങളിലും ഇടപെടലുകളുണ്ട്. ചിലയിടങ്ങളിൽ സമൂഹത്തിന് ദോഷകരമാകുന്ന പ്രവണത കണ്ടുവരുന്നു. അതിൽ പെൺകുട്ടികളും ഭാഗമാകുന്നതിൽ ആശങ്കയുണ്ട്. എൻ.എസ്.എസ് പോലുള്ള സംഘടനകളിൽ പ്രവർത്തിക്കുന്നത് സാമൂഹിക പ്രതിബദ്ധത വളർത്താൻ സഹായകരമാകും.
- പി.വി. സിന്ധു, റിട്ട. ഡിവൈ.എസ്.പി
കാലാനുസൃത മാറ്റം ഏറെയാണ്. പണ്ടൊക്കെ സ്‌കൂളും കോളേജും കഴിഞ്ഞാൽ തൊടിയിലേക്കിറങ്ങും. കൂട്ടുകുടുംബങ്ങളായിട്ട് പോലും അസ്വാരസ്യങ്ങൾ കുറവായിരുന്നു. ഇന്ന് അണു കുടുംബങ്ങളാണ്. പുതുതലമുറ ബോൾഡാണ്. പലർക്കും നല്ല പ്രതികരണ ശേഷിയുണ്ട്.
- ബിന്ദു മേനോൻ, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ , തൃശൂർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |