
തൃശൂർ: കേരള സംഗീത നാടക അക്കാഡമി സംഘടിപ്പിച്ച പതിനാറാം അന്താരാഷ്ട്ര നാടകോത്സവത്തിന് ഇന്ന് തിരശീല വീഴും. സമാപന സമ്മേളനം ഇന്ന് വൈകിട്ട് 5.30ന് അക്കാഡമി അങ്കണത്തിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ഫെസ്റ്റിവൽ ക്യൂറേറ്റർ അനാമിക ഹസ്‌കർ ക്യൂറേറ്റർ നോട്ട് അവതരിപ്പിക്കും. അക്കാഡമി ചെയർപേഴ്‌സൺ മട്ടന്നൂർ ശങ്കരൻകുട്ടി അദ്ധ്യക്ഷനാകും.
മേയർ ഡോ. നിജി ജസ്റ്റിൻ, ഡോ. രാജൻ ഖൊബ്രഗഡെ എന്നിവർ മുഖ്യാതിഥികളാകും. കളക്ടർ അർജുൻ പാണ്ഡ്യൻ വിശിഷ്ടാതിഥിയാകും. അക്കാഡമി വൈസ്‌ചെയർമാൻ പി.ആർ.പുഷ്പവതി ചടങ്ങിൽ സംസാരിക്കും. അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി സ്വാഗതവും ഫെസ്റ്റിവൽ കോ ഓർഡിനേറ്റർ ജലീൽ ടി.കുന്നത്ത് നന്ദിയും പറയും.
22 നാടകങ്ങളുടെ 47 അവതരണങ്ങളാണ് ഇറ്റ്‌ഫോക്കിൽ ഇത്തവണയുണ്ടായത്. 40 അവതരണങ്ങൾ പൂർത്തിയായി. ഏഴ് അവതരണങ്ങൾ ഇന്ന് നടക്കും. കലാപരിപാടികളിൽ ഗോത്രകലാവിഷ്‌കാരങ്ങൾക്കാണ് പ്രാധാന്യം നൽകിയത്. ഇറ്റ്‌ഫോക് വേദിയിൽ ചേരൂർ സെന്റ് ജോസഫ് സ്‌പെഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച താളവാദ്യമേളവും ഇത്തവണത്തെ പ്രത്യേകതയായിരുന്നു.
കേരളത്തിലെ 14 ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 92 വിദ്യാർത്ഥികൾ ഇറ്റ്‌ഫോക്കിൽ നാടകം കാണാൻ എത്തിയിരുന്നു. ചരിത്രത്തിൽ ആദ്യമായാണ് ഇറ്റ്‌ഫോക്കിൽ അരങ്ങേറിയ നാടകമായ റോമിയോ ആൻഡ് ജൂലിയറ്റ് വിയ്യൂർ സെൻട്രൽ ജയിലിലെ കാണികൾക്ക് മുൻപിൽ അവതരിപ്പിച്ചതും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |