
തൃശൂർ: കെെയടിക്കാൻ ആയിരങ്ങളില്ല, മത്സരത്തിന് വീറും വാശിയുമില്ല, നിഷ്ങ്കളങ്ക ഭാവത്തോടെ തങ്ങളെ സ്‌നേഹിക്കുന്നവർക്ക് മുന്നിൽ പുഞ്ചിരിയുമായി അവർ ചുവടുവച്ചു. കലയുടെ അരങ്ങിൽ സർഗാത്മകതയുടെ പൂമൊട്ടുകൾ വിരിഞ്ഞു. വെള്ളാനിക്കര കാർഷിക സർവകലാശാലയിൽ നടക്കുന്ന ബഡ്‌സ് കലോത്സവത്തിൽ തങ്ങളുടെ മാനസിക വെല്ലുവിളികളെ മറികടന്ന പ്രതിഭകൾ അരങ്ങിൽ വിസ്മയം തീർത്തപ്പോൾ അതിന് പ്രാപ്തരാക്കിയ അദ്ധ്യാപകരും രക്ഷിതാക്കളും കണ്ടുനിന്ന ആസ്വാദകരും സന്തോഷാശ്രുകൾ പൊഴിച്ചു.
കുടുംബശ്രീയുടെ നേതൃത്വത്തിൽ നടക്കുന്ന സംസ്ഥാന ബഡ്‌സ് കലോത്സവത്തിന്റെ ആദ്യനാളിൽ നാടോടി നൃത്തത്തിലും ഒപ്പനയിലും നാടൻപാട്ടിലും ബാൻഡ് വാദ്യത്തിലുമെല്ലാം തങ്ങളുടെ സർഗാത്മകത പുറത്തെടുത്തു. ബഡ്‌സ് സ്‌കൂളുകളും ബഡ്‌സ് റിഹാബിലിറ്റേഷൻ സെന്ററുകളുമുൾപ്പെടെ 45ഓളം കേന്ദ്രങ്ങളിൽ നിന്നാണ് മത്സരാർത്ഥികളെത്തിയത്.
രണ്ട് ദിവസത്തെ കലോത്സവം മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. ഇന്ന് വൈകിട്ട് സമാപന സമ്മേളനം മന്ത്രി ഡോ. ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും.
വേറിട്ട താരങ്ങളായി ധനുശ്രീ അംഗങ്ങൾ
ഭാഷയും നാടും സംസ്‌കാരവുമൊന്നും കവിഅരശനു മുന്നിൽ തടസമായില്ല. കലയെ നെഞ്ചേറ്റിയ 33 വയസുകാരൻ കവിഅരശൻ നടോടി നൃത്തത്തിൽ ചുവടുവച്ചു. 12 വർഷമായി ധനുശ്രീ ബഡ്‌സ് സ്‌കൂളിലെ അംഗമാണ്. അദ്ധ്യാപകരായ ഇലക്ക്യ, കാർത്തിക എന്നിവരുടെ രണ്ട് മാസമായുള്ള കഠിന പ്രയ്തനത്തിനൊടുവിലാണ് ജില്ലാതലം കടന്ന് സംസ്ഥാന തലത്തിലേക്ക് എത്തിയത്. തോട്ടം തൊഴിലാളികളായ മുരുകൻ - കല ദമ്പതികളുടെ മകനാണ്.
തമിഴ്നാട്ടുകാരായ പാർത്ഥിപൻ (ക്രാഫ്റ്റ്), അഭിരാമി (പെൻസിൽ ഡ്രോയിംഗ്), ഇന്ദുമതി (പെൻസിൽ), അഭിൻ (ക്രാഫ്റ്റ്) എന്നിവരും മത്സരത്തിനെത്തിയിട്ടുണ്ട്.
ശ്രദ്ധേയമായി ബാൻഡ് വാദ്യം
പറഞ്ഞു പഠിപ്പിച്ച ചുവടുകളും ഈണങ്ങളും താളവുമെല്ലാം അൽപ്പം പിഴച്ചെങ്കിലും തങ്ങളുടെ മാനസിക വെല്ലുവിളികളെ മറികടന്ന് ബാൻഡ് വാദ്യം ശ്രദ്ധനേടി. പല ടീമുകളിലും 20 വയസു മുതൽ 45 വയസ് വരെ പ്രായമുള്ളവർ മത്സരത്തിനുണ്ടായിരുന്നു. തെറ്റുകൾ ഉണ്ടായെങ്കിലും അടുത്ത് നിന്ന അദ്ധ്യാപകർ ശാസിക്കാതെയും നീരസം പ്രകടപ്പിക്കാതെയും തെറ്റുകൾ ചൂണ്ടിക്കാണിച്ചതോടെ അവർ താളലയങ്ങൾ ഒഴുക്കി.
മുത്തങ്ങ സമരം ഓർമ്മപ്പെടുത്തി
അരങ്ങിൽ നാടോടിനൃത്തം
തൃശൂർ: ആദിവാസികളും മനുഷ്യരല്ലെ... മുത്തങ്ങ സമരത്തിന്റെ ഓർപ്പെടുത്തലിൽ എം.ദിനേശ് തന്റെ മാനസിക വൈകല്യങ്ങൾ മറന്ന് നടോടി നൃത്തത്തിൽ ചുവടുവച്ചു. സി.കെ.ജാനുവിന്റെ നേതൃത്വത്തിൽ വർഷങ്ങൾക്ക് മുമ്പ് നടന്ന ആദിവാസി സമരമായിരുന്നു ഇതിവൃത്തം. മത്സരം കഴിഞ്ഞ് വേദിക്ക് പുറത്തു വന്നപ്പോൾ അദ്ധ്യാപിക പി.കെ.ശോഭനയും അമ്മ തങ്കമണിയും 28കാരനായ ദിനേശിനെ കെട്ടിപിടിച്ചു. നിഷ്കളങ്ക ഭാവത്തോടെ അവൻ ചോദിച്ചു 'അമ്മേ നന്നായോ...' കെട്ടിപിടിച്ചു നിറകണ്ണുകളോടെ ഒരു ഉമ്മയായിരുന്നു മറുപടി. കർഷിക സർവകലാശാലയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടക്കുന്ന സംസ്ഥാന ബഡ്‌സ് കലോത്സവത്തിന്റെ മത്സരഫലം വന്നപ്പോൾ നാടോടി നൃത്തം സിനീയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ദിനേശിനായിരുന്നു ഒന്നാംസ്ഥാനം. മലപ്പുറം തൃക്കലങ്ങോട് ഭിന്നശേഷി പുനരധിവാസ കേന്ദ്രത്തിലാണ് ദിനേശ്. പുനരധിവാസകേന്ദ്രത്തിലെ അദ്ധ്യാപിക ശോഭനയാണ് നാടോടിനൃത്തം പരിശീലിപ്പിച്ചത്.
തൃക്കലങ്ങോട് പണിതീരാത്ത വീട്ടിൽ ചേട്ടനും അമ്മയ്ക്കുമൊപ്പമാണ് ദിനേശിന്റെ താമസം. പിതാവ് ദാമോദരൻ നേരത്തെ മരണമടഞ്ഞു. ദാമോദരൻ - തങ്കമണി ദമ്പതികൾക്ക് ആറു മക്കളാണ്. ഇതിൽ അഞ്ചാമത്തെ മകനാണ് ദിനേശ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |