
മാള: ജില്ലാ കോടതിയിലെ ശിരസ്തദാർ പദവിയിൽ നിന്ന് വിരമിച്ചെങ്കിലും ടി.കെ. സദാനന്ദന്റെ കൈകൾക്ക് വിശ്രമമില്ല, മുളയിലും ഈറ്റയിലും കരകൗശല സൃഷ്ടികൾ തീർത്ത് ശ്രദ്ധ നേടുകയാണ് ഈ പൂപ്പത്തി സ്വദേശി. ചെറുപ്പത്തിൽ ഉപജീവനത്തിനായി പഠിച്ച കുലത്തൊഴിലിനെ കലയാക്കി മാറ്റിയ സദാനന്ദൻ, താജ്മഹലും പഴയ പാർലമെന്റ് മന്ദിരവും മുതൽ വിരിയുന്ന താമരമൊട്ടു വരെ ഈറ്റയിൽ വിരിയിച്ചു. പാരമ്പര്യമായി നിർമ്മിച്ചിരുന്ന കുട്ട, മുറം, വട്ടി എന്നിവ നെയ്യുന്നത് കണ്ടാണ് ഈ രംഗത്തേക്ക് കടന്നുവരുന്നത്. എന്നാൽ ഉപജീവന മാർഗ്ഗം എന്നതിലുപരി, കുലത്തൊഴിലിനെ കാലത്തിനനുസരിച്ച് നവീകരിക്കണമെന്ന ലക്ഷ്യമാണ് കൂടുതൽ സൃഷ്ടികൾക്ക് രൂപം നൽകാൻ പ്രേരിപ്പിച്ചത്. ദേശീയ പ്രദർശനങ്ങളിലും യുവജനോത്സവങ്ങളിലും ശ്രദ്ധ നേടി. കരകൗശല മേഖലയിലെ മികവിന് ഡൽഹി ഭാരതീയ ദളിത് സാഹിത്യ അക്കാഡമിയുടെ ഡോ. അംബേദ്കർ അവാർഡ് ഉൾപ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങൾ തേടിയെത്തിയിട്ടുണ്ട്. സർവീസിലിരിക്കെ തന്നെ പ്രവൃത്തി പരിചയമേളകളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ഈ വിദ്യ പകർന്നു നൽകാനും അദ്ദേഹം സമയം കണ്ടെത്തി.
ഭാര്യ രമാഭായിയും കുലത്തൊഴിൽ അഭ്യസിച്ചിട്ടുണ്ട്. മകൾ സരിജ സദാനന്ദ് എൻജിനീയറും മകൻ സച്ചിൻ സദാനന്ദ് ഇരിങ്ങാലക്കുട കോടതി അഭിഭാഷകനുമാണ്.
അതിരപ്പിള്ളിയിലെ ഈറ്റക്കാടുകളിൽ നിന്നായിരുന്നു അസംസ്‌കൃത വസ്തുക്കൾ ശേഖരിച്ചിരുന്നത്. എന്നാൽ പ്രളയത്തിന് ശേഷം ഈറ്റക്കാടുകൾ നശിച്ചു. നിലവിൽ ഈ മേഖല നേരിടുന്ന വലിയ വെല്ലുവിളിയാണിത്.
ടി.കെ. സദാനന്ദൻ
നിർമ്മിതികൾ
കുട്ട, മുറം, വട്ടി, പറ, ഇടങ്ങഴി, തൊപ്പി, വീടുകളുടെ മാതൃക, വിരിയുന്ന താമരമൊട്ട്, പത്തി വിടർത്തിയ പാമ്പ്, ഫ്‌ളവർ വേസ്, നിലവിളക്ക്, കിണ്ടി
കപ്പൽ, പൂക്കോട്ടകൾ, താജ്മഹൽ, പഴയ പാർലമെന്റ് മന്ദിരത്തിന്റെ മാതൃക
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |