തൃശൂർ: വടക്കൻ മേഖലയിൽ കിടപ്പുരോഗിയായ വൃദ്ധയെ തെരുവുനായ കടിച്ച് കൊലപ്പെടുത്തിയതോടെ തൃശൂർ ഭീതിയിൽ. കിടപ്പുരോഗിയായ കാർത്യായനിയെ (84) ആണ് തെരുവുനായ ഇന്നലെ വൈകിട്ടോടെ കടിച്ചുകൊന്നത്. തുറന്നുകിടന്ന വാതിലിലൂടെ അകത്തു കയറിയ നായ വൃദ്ധയുടെ മുഖം ഉൾപ്പെടെ കടിച്ച് വികൃതമാക്കിയിരുന്നു. ഈ സമയം മാനസികാസ്വാസ്ഥ്യമുള്ള മകൻ ദേവദാസ് (60) മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മകനും കടിയേറ്റിട്ടുണ്ട്. തെരുവുനായകളുടെ എണ്ണം കുറയ്ക്കുന്നതിലും അക്രമകാരികളായ നായകളെ കൈകാര്യം ചെയ്യുന്നതിനും തദ്ദേശ സ്ഥാപനങ്ങൾ അനാസ്ഥ കാണിക്കുന്നുവെന്ന് അടുത്തിടെ ഹൈക്കോടതി വിമർശിച്ചിരുന്നു. 'തെരുവുനായകൾക്ക് അവകാശങ്ങളുണ്ട്. എന്നാൽ മനുഷ്യരുടെ പ്രത്യേകിച്ച് കുട്ടികളുടെയും വയോധികരുടെയും സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകണം' എന്നാണ് കോടതി അഭിപ്രായപ്പെട്ടത്. തെരുവുനായകളെ വന്ധ്യംകരിക്കുന്നതിനുള്ള എ.ബി.സി പദ്ധതി ലക്ഷ്യം കാണുന്നില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.
തെരുവുനായകൾക്ക് കൂട്ടമായി പേവിഷബാധ കുത്തിവയ്പ് നൽകണമെന്നും ആക്രമണകാരികളായ നായകൾക്കായി ഷെൽറ്ററുകൾ പ്രത്യേകം ഒരുക്കണമെന്നും തദ്ദേശ സ്ഥാപനങ്ങളുടെ ബഡ്ജറ്റിൽ ഇതിനായി തുക മാറ്റിവയ്ക്കണമെന്നും നായശല്യം കൂടുതലുള്ള സ്ഥലങ്ങളെ ഹോട്ട് സ്‌പോട്ടുകളായി തിരഞ്ഞെടുത്ത് പ്രത്യേക ശ്രദ്ധ നൽകണമെന്നും കോടതി പറഞ്ഞെങ്കിലും വീഴ്ച വരുത്തുന്നതാണ് തെരുവ് നായ ശല്യത്തിന് പ്രധാനകാരണം.
കുട്ടികളും ഇരകൾ
വൃദ്ധയെ തെരുവുനായ കടിച്ചുകൊന്ന കടങ്ങോട് തെരുവുനായ ശല്യം രൂക്ഷമെന്ന് നാട്ടുകാർ. കഴിഞ്ഞ ദിവസം പത്തുവയസുകാരന് നായയുടെ കടിയേറ്റിരുന്നു. പാറപ്പുറം കരുവാത്ത് വീട്ടിൽ പ്രതീഷിന്റെ മകൻ ആദിദേവിനാണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. പാറപ്പുറം സ്‌കൂളിനടുത്തുള്ള വീട്ടിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടി റോഡിലേക്കിറങ്ങിയപ്പോഴാണ് നായ കടിച്ചത്.
ഫെബ്രുവരി അവസാനം ചെറുതുരുത്തി വള്ളത്തോൾ നഗറിൽ രണ്ട് വയസുകാരൻ ഉൾപ്പെടെ നാലുപേർക്കും തെരുവുനായയുടെ കടിയേറ്റു. തൃശൂർ നഗരത്തിൽ കുരിയച്ചിറയിൽ ഉൾപ്പെടെ തെരുവുനായ ശല്യത്തെത്തുടർന്ന് വലിയ പ്രതിഷേധങ്ങൾ നടന്നിരുന്നു. നഗരത്തിൽ അയ്യന്തോൾ, വിയ്യൂർ എന്നിവിടങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണ്.
മാനുകൾക്കും രക്ഷയില്ല
പുത്തൂർ സുവോളജിക്കൽ പാർക്കിൽ പത്ത് മാനുകളെയാണ് തെരുവുനായകൾ ആക്രമിച്ചുകൊന്നത്. കഴിഞ്ഞ നവംബർ 11നായിരുന്നു സംഭവം. പാർക്കിന്റെ ഉദ്ഘാടനം കഴിഞ്ഞ് രണ്ടാഴ്ച തികയും മുൻപായിരുന്നു ഇത്.
വിറച്ച് വെള്ളറക്കാട്
തൃശൂർ : വീടിനുള്ളിൽ എഴുന്നേൽക്കാൻ പോലും കഴിയാതെ കിടന്നിരുന്ന വൃദ്ധയെ തെരുവു നായ കടിച്ച കൊന്ന സംഭവത്തിൽ നടുക്കം മാറാതെ വെള്ളറക്കാട്. കിടപ്പ് രോഗിയായ കിഴക്കേപുരയ്ക്കൽ പരേതനായ കൃഷ്ണന്റെ ഭാര്യ കാർത്ത്യായനി കിടന്നിരുന്നത് നടക്കുന്ന കാഴ്ച്ചയായിരുന്നു. തൊട്ടടുത്ത് വീടുകൾ ഉണ്ടായിരുന്നെങ്കിലും ആരും ശബ്ദം കേട്ടില്ല. രണ്ട് വർഷമായി എഴുന്നേൽക്കാൻ പോലും സാധിക്കാതെ കട്ടിലിൽ കിടന്നിരുന്ന വൃദ്ധയെയാണ് തെരുവുനായ കടിച്ചു കീറിയത്. മുഖമെല്ലാം വികൃതമായ നിലയിലായിരുന്നു. തൊട്ടടുത്ത വരാന്തയിൽ മാനസികരോഗത്തിന് മരുന്നു കഴിച്ചു കിടന്നിരുന്ന മകൻ ദേവദാസിനും കടിയേറ്റു. മൂത്ത മകൻ മണികണ്ഠൻ ഒരു മണിക്കൂർ മുമ്പാണ് അമ്മയുടെ അടുത്ത് വന്നുപോയത്. ഇവർക്ക് ഒപ്പം താമസിച്ചിരുന്ന മറ്റൊരു മകൻ സതീഷ് ഈ സമയം പുറത്ത് പോയിരുന്നു. കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.എം.നൗഷാദ്, എരുമപ്പെട്ടി സി.ഐ.അനീഷ് കുമാർ, വാർഡ് മെമ്പർ വിജയകുമാർ എന്നിവർ സ്ഥലത്തെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |