തൃശൂർ : ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടമുള്ള മണ്ണിൽ മുകുന്ദൻ എത്രത്തോളം ഇടത് വോട്ടുകൾ പിടിച്ചെടുക്കും. സിറ്റിംഗ് എം.എ.ൽ.എ സി.സി.മുകുന്ദൻ പാർട്ടി വിട്ട് ബി.ജെ.പി സ്ഥാനാർത്ഥിയായതോടെ 'മുകുന്ദൻ ഇഫക്ട്' നാട്ടികയിൽ ആർക്ക് ഗുണം ചെയ്യുമെന്ന ചോദ്യമാണ് ഉയരുന്നത്. മൂന്ന് മുന്നണികൾക്കും അടിസ്ഥാന വോട്ടുകളുള്ള മണ്ഡലമാണ് നാട്ടിക. മണ്ഡല പുനർനിർണ്ണയത്തിന് ശേഷം ഇതുവരെ എൽ.ഡി.എഫ് തോൽവി അറിഞ്ഞിട്ടുമില്ല. മൂന്ന് മുന്നണികൾ തമ്മിൽ പതിനായിരം മുതൽ ഇരുപതിനായിരം വരെ വോട്ടിന്റെ വ്യത്യാസമേയുള്ളൂ. ഈ തിരഞ്ഞെടുപ്പിൽ ഓരോ വോട്ടും നിർണ്ണായകമാകും. മുൻ എം.എൽ.എ ഗീതാ ഗോപിയെ കളത്തിലിറക്കി മണ്ഡലം നിലനിറുത്താനാണ് ഇടതുപക്ഷത്തിന്റെ ശ്രമം. ഗീതാ ഗോപി ഇതിനകം തന്നെ പ്രചാരണം സജീവമാക്കിയിട്ടുണ്ട്. വ്യക്തിപരമായി അധിക്ഷേപിച്ചതിന് മാപ്പ് പറഞ്ഞില്ലെങ്കിൽ സി.സി.മുകുന്ദനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് ഗീതാഗോപി വ്യക്തമാക്കിയിരുന്നു.
ബി.ജെ.പി റോഡ്‌ഷോ
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി മണ്ഡലത്തിൽ ലീഡ് നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് എൻ.ഡി.എ. ബി.ജെ.പി പ്രാദേശിക നേതൃത്വത്തിന്റെ ഇടപെടലിലൂടെയാണ് സി.സി. മുകുന്ദൻ പാർട്ടിയിലെത്തിയത്. തൃപ്രയാറിൽ നടന്ന മുകുന്ദന്റെ റോഡ് ഷോയിലെ ജനപങ്കാളിത്തം വലിയ പ്രതീക്ഷയോടെയാണ് ബി.ജെ.പി കാണുന്നത്.
യു.ഡി.എഫ് നിലപാട്
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് മേൽക്കൈ ഉണ്ടായിരുന്നെങ്കിലും യു.ഡി.എഫുമായി ആറായിരം വോട്ടിന്റെ വ്യത്യാസമാണ് ഉണ്ടായിരുന്നത്. ഇതുതന്നെയാണ് സി.പി.ഐ വിട്ട് വന്ന മുകുന്ദനെ പിന്തുണയ്‌ക്കേണ്ടെന്ന തീരുമാനത്തിലേക്ക് കോൺഗ്രസ് എത്തിയത്. പ്രാദേശിക നേതൃത്വത്തിന്റെ എതിർപ്പും തീരുമാനത്തിന് പിന്നിലുണ്ട്. കഴിഞ്ഞ തവണ മത്സരിച്ച സുനിൽ ലാലൂർ തന്നെയാകും ഇത്തവണയും ജനവിധി തേടുക.
2016 ലെ വോട്ടിംഗ് നില
ഗീതാഗോപി (എൽ.ഡി.എഫ്) - 70,218
കെ.വി.ദാസൻ(യു.ഡി.എഫ്) - 43,441
ടി.വി.ബാബു(എൻ.ഡി.എ) - 33,650
2021 ലെ വോട്ടിംഗ് നില
സി.സി.മുകുന്ദൻ( എൽ.ഡി.എഫ്) - 72,930
സുനിൽ ലാലൂർ(യു.ഡി.എഫ്) - 44,499
ലോചനൻ അമ്പാട്ട് (എൻ.ഡി.എ) - 33,716
2024 ലോക്‌സഭ തിരഞ്ഞെടുപ്പ്
സുരേഷ് ഗോപി : (എൻ.ഡി.എ) - 66,854,
വി.എസ്.സുനിൽ കുമാർ (എൽ.ഡി.എഫ്) - 52,909
കെ.മുരളീധരൻ (യു.ഡി.എഫ്) - 38,195.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |