മാള: കുറ്റകൃത്യം തടയാനെന്ന പേരിൽ ജി.പി.എസും എമർജൻസി ബട്ടനും സ്ഥാപിക്കുമ്പോൾ, ഇവയിൽ നിന്നുള്ള സന്ദേശം സ്വീകരിക്കാൻ സ്ഥിരം സംവിധാനമൊരുക്കാത്തതും വൻസാമ്പത്തിക ബാദ്ധ്യതയും ടാക്സി ഡ്രൈവർമാരെ ആശങ്കപ്പെടുത്തുന്നു. വാഹനം നിരത്തിലിറങ്ങാതെ കൊവിഡ് കാലത്ത് കിടക്കുമ്പോഴാണ് ടാക്‌സിക്കാർക്ക് ടെസ്റ്റിനൊപ്പം ഈ അധിക ബാദ്ധ്യത കൂടി വരുന്നത്.
2019 ൽ ആണ് ജി.പി.എസ് സംവിധാനം മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് നിർബന്ധമാക്കിയത്. ഇതിനായി 6,500 മുതൽ 7,000 രൂപ വരെ ചെലവാക്കണം. ഓരോ വർഷവും പുതുക്കാനായി 2500 മുതൽ 3000 രൂപ വരെ വേണം. പുതിയ വാഹനങ്ങൾക്ക് രണ്ട് വർഷം കൂടുമ്പോൾ ടെസ്റ്റ് നടത്തണം. ആദ്യ വർഷം പുതുക്കിയില്ലെങ്കിൽ രണ്ടാം വർഷം പുതിയവ ഘടിപ്പിക്കേണ്ടിയും വരും. സുരക്ഷയുടെ കാര്യത്തിൽ ജി.പി.എസ്. കാലഘട്ടത്തിന്റെ ആവശ്യവുമാണ്. എന്നാൽ മോട്ടോർ വാഹന വകുപ്പ് അപകട സന്ദേശം സ്വീകരിക്കാൻ പോലും ഒരുക്കം നടത്താതെയാണ് ടാക്‌സിക്കാർക്ക് മേൽ ജി.പി.എസ് അടിച്ചേൽപ്പിക്കുന്നതെന്ന ആക്ഷേപവും ഇവരുയർത്തുന്നു.
മോട്ടോർ വാഹന വകുപ്പിന് വെർച്വൽ കൺട്രോൾ റൂമുണ്ടെങ്കിലും നടപടി സ്വീകരിച്ചു തുടങ്ങിയിട്ടില്ല. ജി.പി.എസ് ഘടിപ്പിച്ച വാഹനങ്ങളുടെ കാര്യമറിയാൻ കൺട്രോൾ റൂമിലെ സംവിധാനത്തിൽ കഴിഞ്ഞേക്കും. അടുത്ത മാസത്തോടെ പരിശോധന തുടങ്ങുമെന്നാണ് സൂചന. പക്ഷേ കുറ്റമറ്റ സ്ഥിരം കൺട്രോൾ റൂം സംവിധാനം ഇല്ലാതെ വന്നാൽ ഈ പരിഷ്കാരങ്ങളൊന്നും കാര്യക്ഷമമാകില്ലെന്നാണ് ആശങ്ക.
ടാക്‌സികളിൽ ഡ്രൈവർക്കും യാത്രക്കാർക്കും ഉപയോഗിക്കാൻ ഓരോ ബട്ടനുണ്ടാകും. ഈ ബട്ടൻ അമർത്തിയാൽ ആർ.ടി.ഒ ഓഫീസിലേക്കും അവിടെ നിന്ന് വാഹനമുള്ള പരിധിയിലെ പൊലീസ് സ്റ്റേഷനിലേക്കും സന്ദേശം പോകും. അടുത്ത ഘട്ടത്തിൽ ഈ സംവിധാനം ഓട്ടോകളിലേക്ക് വ്യാപിപ്പിപ്പിച്ചേക്കുമെന്നാണ് വിവരം.
ജി.പി.എസ് അധിക ബാദ്ധ്യത
സംവിധാനം ഘടിപ്പിക്കാൻ 6,500 മുതൽ 7,000 രൂപ വരെ
വർഷാവർഷം പുതുക്കാൻ 2500 മുതൽ 3000 വരെ
കൊവിഡിൽ ടാക്‌സിക്കാർ കടക്കെണിയിലാണ്. ഇന്നത്തെ സാഹചര്യത്തിൽ ടെസ്റ്റിനൊപ്പം 7000 രൂപയോളം ആധികം ചെലവഴിക്കുന്നത് ചിന്തിക്കാനാകില്ല. ഇത് കൂടുതൽ കടബാദ്ധ്യത സൃഷ്ടിക്കും.
അൻവർ
ടാക്‌സി ഡ്രൈവർ, പൊയ്യ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |