ചാവക്കാട്: സി.പി.എം ചാവക്കാട് മുനിസിപ്പൽ വെസ്റ്റ് ബ്രാഞ്ച് സമ്മേളനങ്ങളിൽ തിരഞ്ഞെടുപ്പിലൂടെ വിജയിച്ച സെക്രട്ടറിമാരെ വിഭാഗിയത ആരോപിച്ച് ഒഴിവാക്കിയതായി ആരോപണം. മണത്തല മുല്ലത്തറ ബ്രാഞ്ച് സെക്രട്ടറി കെ.എസ്. സജീഷിനെയും, തിരുവത്ര വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി കെ.എ. റൗഫിനെയുമാണ് തിരഞ്ഞെടുപ്പിൽ ജയിച്ചിട്ടും പാർട്ടി നേതൃത്വം അംഗീകരിക്കാതെ പുതിയ സെക്രട്ടറിമാരെ നിയമിച്ചതത്രെ. ഇതിനെതിരെ നേതൃത്വത്തിന് പരാതി നൽകിയെങ്കിലും അവഗണിച്ചതായും ആക്ഷേപമുണ്ട്.
മുല്ലത്തറ ബ്രാഞ്ചിൽ എട്ടിനെതിരെ 10 വോട്ടുകൾക്കാണ് സജീഷ് വിജയിച്ചത്. പി.എ. ഇല്യാസായിരുന്നു എതിർ സ്ഥാനാർഥി. എന്നാൽ സജീഷിനെ അംഗീകരിക്കാതെ നിലവിൽ ബ്രാഞ്ച് സെക്രട്ടറിയുടെ ചുമതലയുള്ള എ.എ. മഹേന്ദ്രൻ തുടരട്ടെയെന്നാണ് പാർട്ടി നേതൃത്വത്തിന്റെ തീരുമാനം. മഹേന്ദ്രനെ പിന്നീട് മണത്തല വെസ്റ്റ് ലോക്കൽ സെക്രട്ടറിയായി തിരഞ്ഞെടുക്കുകയായിരുന്നു.
എന്നാൽ തിരുവത്ര പുത്തൻകടപ്പുറം ബ്രാഞ്ചിൽ നിലവിലെ ബ്രാഞ്ച് സെക്രട്ടറി കെ.എച്ച്. ഷാഹു തിരഞ്ഞെടുപ്പിൽ തോറ്റപ്പോൾ ഇവിടെ വിജയിച്ച തയ്യിൽ മുസ്തഫയെ നേതൃത്വം അംഗീകരിച്ചു. മറ്റ് രണ്ടിടങ്ങളിൽ മത്സരിച്ച് ജയിച്ചവരെ അംഗീകരിക്കാതിരിക്കുന്ന നേതൃത്വമാണ് വിഭാഗീയത നടത്തുന്നതെന്ന ആക്ഷേപമാണ് പാർട്ടി പ്രവർത്തകർ ഉന്നയിക്കുന്നത്. എന്നാൽ പാർട്ടിക്ക് വേണ്ടി സജീവമായി പ്രവർത്തിക്കുന്ന ചാവക്കാട് വെസ്റ്റിലെ ജനാധിപത്യ മഹിളാ അസോസിയേഷൻ സെക്രട്ടറി ഹേനയെ ഒഴിവാക്കി പാർട്ടി പാരമ്പര്യമില്ലാത്ത വനിതയെ ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയെന്നും ആക്ഷേപമുണ്ട്.
മണത്തല വെസ്റ്റ് ലോക്കൽ കമ്മിറ്റിയിൽ അംഗമായി മഞ്ജുഷ സുരേഷിനെ തിരഞ്ഞെടുപ്പോൾ മുല്ലത്തറയിൽ ഒരു വിഭാഗം പ്രവർത്തകർ പടക്കം പൊട്ടിച്ചാണ് വരവേറ്റത്. ചാവക്കാട് മുനിസിപ്പൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി വിഭജിച്ച് മണത്തല, തിരുവത്ര ലോക്കൽ കമ്മിറ്റികളായി നിലവിൽ വന്നു. തിരുവത്ര ലോക്കൽ സെക്രട്ടറിയായി നിലവിലെ വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ.എച്ച്. സലാമിനെ വീണ്ടും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |