തൃശൂർ: പ്ളഗ് കുത്താൻ പവർ പോയിൻ്റുണ്ടെങ്കിൽ ഒരു മിനിറ്റിനുള്ളിൽ രോഗികൾക്ക് പ്രാണവായു റെഡി. ഗവ. എൻജിനിയറിംഗ് കോളേജിലെ മെക്കാനിക്കൽ, ഇലക്ട്രിക്കൽ വിദ്യാർത്ഥികളും, ടെക്നോളജി ബിസിനസ് ഇൻക്യുബേറ്ററിലെ എസ്ട്രോ ടെക് റോബോട്ടിക്സും ചേർന്ന് വികസിപ്പിച്ച ഓക്സിജൻ കോൺസൺട്രേറ്ററാണ് അടിയന്തര ഘട്ടത്തിൽ രോഗികൾക്ക് തുണയാവുക. ഒരു ലക്ഷത്തിൽ താഴെ ചെലവിൽ നാല് മാസം കൊണ്ടാണ് നിർമ്മിച്ചത്. വിപണിയിലെ മറ്റ് കോൺസെൻട്രേറ്ററുകളേക്കാൾ ലാഭകരമാണ്. ഗ്രാമങ്ങളിലുള്ള ചെറിയ ആശുപത്രികൾക്ക് 4-10 മെഷീനുകൾ ബന്ധിപ്പിച്ച് ഉപയോഗിക്കാം. പാവപ്പെട്ട രോഗികളുടെ ഉപയോഗത്തിനായി മെഡിക്കൽ കോളജിലേക്ക് സംഭാവന ചെയ്തു. പ്രിൻസിപ്പൽ ഡോ. പ്രതാപ് സോമനാഥ് ഏറ്റുവാങ്ങി. അന്തരീക്ഷത്തിൽ നിന്ന് പ്രാണവായു വേർതിരിച്ചെടുക്കുന്ന പ്രഷർ സ്വിംഗ് അബ്സോർപ്ഷൻ സാങ്കേതികവിദ്യയിൽ കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുസരിച്ചാണ് നിർമ്മാണം. 90 ശതമാനത്തിൽ കൂടുതൽ ശുദ്ധിയുള്ള ഓക്സിജൻ ലഭിക്കും. 4 രോഗികൾക്ക് ഒരേ സമയം ഓക്സിജൻ നൽകാം. വീടുകളിലും ഉപയോഗിക്കാം.
നിർമ്മാണ സംഘം
കോളേജ് മെക്കാനിക്കൽ എൻജിനിയറിംഗ് വിദ്യാർത്ഥികളായ അതുൽ സി.കെ, അജിത്ത് വിജയ്, അഗേഷ് ബാബു, ആൽബിൻ, ഇലക്ട്രിക്കൽസിലെ വിദ്യാർത്ഥി ആയ ജോസഫും എസ്ട്രോ ടെക് റോബോട്ടിക്സ് സ്ഥാപകരായ ക്രിസ്റ്റോ കൊള്ളന്നൂർ, ക്രിസ്റ്റോ വർഗീസ്, കോളേജ് അദ്ധ്യാപകരായ പ്രാഫ. ഡോ. വി.പി. മോഹൻദാസ്, ഡോ. വി. ലിജോ, പ്രാഫ. മനോജ് പി.ജെ പ്രൊഫ. ഡോ. അജയ് ജയിംസ്, പ്രൊഫ. ബിനോയ് ബി.ബി, ഡോ. രമേശ്കുമാർ. കോളേജ് പ്രിൻസിപ്പൽ ഡോ. രഞ്ജിനി ഭട്ടതിരിപ്പാട്.
പ്രവർത്തന രീതി
കോൺസൻട്രേറ്ററിനുള്ളിൽ രണ്ട് മിനി ടാങ്കുകളുണ്ട്. സിയോലെെറ്റ് എന്ന രാസവസ്തുവിൻ്റെ സഹായത്താൽ അന്തരീക്ഷത്തിൽ നിന്ന് ഓക്സിജനെ വേർതിരിച്ച് ഒരു ടാങ്കിൽ നിന്ന് മറ്റൊന്നിലെത്തിക്കുന്നു. ഓൺ ചെയ്ത് ഒരു മിനിറ്റ് മുതൽ ഓക്സിജൻ നൽകാം. മൂന്ന് വർഷം കഴിയുമ്പോൾ സിയോലെെറ്റ് മാറ്റണം. നാല് കിലോ സിയോലെെറ്റാണ് കോൺസൺട്രേറ്ററിൽ ഉപയോഗിച്ചത്.
മെഡിക്കൽ കോളേജിൽ ഓക്സിജൻ പ്ളാൻ്റുണ്ടെങ്കിലും ഇത് പുറത്തേക്കും കൊണ്ടുപോകാം. ഇന്ത്യയിൽ ഓക്സിജൻ കോൺസൻട്രേറ്ററുകൾ ഇറക്കുമതി ചെയ്യുകയാണ്. കൊവിഡ് കാലത്ത് പ്രാണവായുവിൻ്റെ പ്രാധാന്യം ജനങ്ങൾ തിരിച്ചറിഞ്ഞിരുന്നു.
- ക്രിസ്റ്റോ കൊള്ളന്നൂർ, എസ്ട്രോ ടെക് റോബോട്ടിക്സ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |