ഗുരുവായൂർ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിയന്ത്രണം ശക്തമാക്കിയതോടെ ഗുരുവായൂരിൽ ദർശനത്തിനും ഭക്തർ കുറഞ്ഞു. നിയന്ത്രണം ശക്തമാക്കിയ ആദ്യ ദിവസമായ ഇന്നലെ ഗുരുവായൂരിൽ ദർശനം നടത്തിയത് 2500ഓളം ഭക്തരാണ്.
3000 പേർക്ക് ഓൺലൈൻ വഴി ദർശന അനുമതി നൽകാനാണ് ദേവസ്വം തീരുമാനിച്ചത്. വൈകീട്ട് ദീപാരാധന വരെ ഓൺലൈനിൽ ബുക്ക് ചെയ്‌തെത്തിയ 1930 പേരാണ് ദർശനം നടത്തിയത്. ഇതിന് പുറമേ 500 ഓളം അയ്യപ്പ ഭക്തരും ദർശനം നടത്തി. കുട്ടികളുടെ ചോറൂൺ നിറുത്തിയെങ്കിലും വഴിപാടുകാർക്ക് കിറ്റുകൾ നൽകി. 200ഓളം കിറ്റാണ് ബുധനാഴ്ച നൽകിയത്. കിറ്റുകൾ വാങ്ങിയ ചിലർ ക്ഷേത്ര പരിസരത്ത് തന്നെ ചോറൂൺ വഴിപാട് നടത്തി. പ്രസാദ ഊട്ട് അന്നലക്ഷ്മി ഹാളിൽ നൽകുന്നത് ഒഴിവാക്കി പാഴ്‌സലായാണ് നൽകിയത്. രാവിലെ 550 പേർക്ക് പ്രഭാത ഭക്ഷണവും ഉച്ചയ്ക്ക് 1200 ഓളം പേർക്ക് പ്രസാദ ഊട്ടും പാഴ്‌സലായി നൽകി. കല്യാണം രണ്ടെണ്ണമേ ഉണ്ടായിരുന്നുള്ളൂ. ബന്ധുക്കളായി പത്തുപേരെ വീതം കല്യാണ മണ്ഡപത്തിനടുത്തേക്ക് അനുവദിച്ചു. ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന കൃഷ്ണനാട്ടം വേഷം ട്രെയിനികളുടെ ഇന്റർവ്യൂ കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ മാറ്റിയതായി ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |