തൃശൂർ: സാഹസികയാത്ര ഹരമായ തൃശൂർ ചെമ്പൂക്കാവിലെ ഇ.പി ജോസിന് ഇത് സ്വപ്‌നസാഫല്യത്തിന്റെ നിമിഷം. വർഷങ്ങൾ നീണ്ട മുന്നൊരുക്കങ്ങൾക്കൊടുവിൽ പ്രായത്തെ വകഞ്ഞു മാറ്റി അറുപതിന്റെ ഊർജ്ജവുമായി ഈ മാസം ആറിന് ലോകം ചുറ്റാനിറങ്ങുകയാണ് ജോസ്. ഏറെ വർഷമായി മനസിൽക്കൊണ്ടു നടക്കുന്ന അഗ്രഹത്തിനാണ് തുടക്കം കുറിക്കാൻ പോകുന്നത്. കെ.ടി.എം ആർ.സി 390 അഡ്വഞ്ചർ ബൈക്കിൽ പ്രത്യേകസന്നാഹങ്ങളുമായാണ് ഏഴ് വർഷം നീളുന്ന യാത്ര. ഞായറാഴ്ച വൈകിട്ട് നാലിന് തൃശൂരിൽ ഫ്‌ളാഗ്ഓഫിന് ശേഷം സ്‌പെയിനിൽ നിന്നാണ് ആദ്യയാത്ര തുടങ്ങുന്നത്.
192 രാജ്യങ്ങളിൽ റോഡ് മാർഗം സഞ്ചരിക്കാവുന്ന ഇടങ്ങളിലെല്ലാം ബൈക്കിലാണ് യാത്ര. കടൽ കടക്കേണ്ട രാജ്യങ്ങളിലേക്ക് ബൈക്ക് കപ്പലിൽ അയച്ചശേഷം പിറകെ വിമാനത്തിൽ അവിടെയെത്തി യാത്ര തുടരും. 2017ൽ ഇന്ത്യാപര്യടനത്തിന് ഹാർളി ഡേവിഡ്‌സൺ ബൈക്കായിരുന്നു കൂട്ട്. എന്നാൽ അനായാസം കൈകാര്യം ചെയ്യാമെന്നതും ഏതു പ്രതലത്തിലും സൗകര്യപ്രദവുമാണെന്നതാണ് ലോകയാത്രയ്ക്കായി ആർസി 390 തെരഞ്ഞെടുക്കാൻ ജോസിനെ പ്രേരിപ്പിച്ചത്. ഈ ബൈക്കിൽ 2021 സെപ്തംബറിൽ ലഡാക്കിലേക്ക് 10,200 കിലോമീറ്റർ യാത്ര നടത്തിയിരുന്നു. ബൈക്കിൽ ഘടിപ്പിച്ച നാലുപെട്ടികളിലായി വസ്ത്രങ്ങളും മരുന്നും വണ്ടിയുടെ അറ്റകുറ്റപ്പണിക്കാവശ്യമായ ഉപകരണങ്ങളും സൂക്ഷിക്കും. മഞ്ഞിലൂടെ യാത്ര ചെയ്യാനുള്ള പ്രത്യേകം ലൈറ്റ് ഘടിപ്പിച്ചിട്ടുണ്ട്. മൊബൈലും കാമറയും ഘടിപ്പിക്കാനും സംവിധാനമുണ്ട്. ലോകയാത്രയ്ക്ക് മുന്നോടിയായി അമേരിക്കൻ വിസയും യൂറോപ്പ്യൻ വിസയും സ്വന്തമാക്കിയിരുന്നു. അമേരിക്കയിൽ സോഫ്റ്റ് വെയർ എൻജിനിയറായിരുന്ന ജോസിന്റെ കുടുംബം അമേരിക്കയിലാണ്. ഇന്ത്യായാത്രയിൽ 29 സംസ്ഥാനങ്ങളും ഏഴ് കേന്ദ്ര ഭരണപ്രദേശങ്ങളും ചുറ്റി 16,400 കിലോമീറ്റർ 43 ദിവസം കൊണ്ടാണ് ജോസ് യാത്ര പൂർത്തിയാക്കിയത്. കൊവിഡ് എത്തിയതോടെയാണ് സ്വപ്‌നയാത്ര നീണ്ടുപോയത്.
ജോസിന്റെ യാത്രാക്രമം ഇങ്ങനെ
ആദ്യ ഒമ്പത് മാസം യൂറോപ്പ്യൻ രാജ്യങ്ങളിൽ കറങ്ങും. പിന്നീട് ആറ് മാസം സൗത്ത് അമേരിക്കയിലും ഒൻപത് മാസം നോർത്ത് അമേരിക്കൻ രാജ്യങ്ങളിലും സഞ്ചരിക്കും. തുടർന്ന് 13 രാജ്യങ്ങൾ ഉൾപ്പെടുന്ന കരീബിയൻ ദ്വീപുകൾ, ഏഷ്യൻ ഭൂഖണ്ഡം, ഓഷ്യാനിയ രാജ്യങ്ങൾ, ആഫ്രിക്കൻ വൻകര, പശ്ചിമേഷ്യൻ രാജ്യങ്ങൾ, സ്‌കാൻഡിനേവിയൻ രാജ്യങ്ങൾ എന്നിവിടങ്ങളിലും ബൈക്കിൽ കറങ്ങി ഇന്ത്യയിലേക്ക് മടങ്ങുമെന്ന് ജോസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |