തൃശൂർ: തൃശൂർ ജില്ലയ്ക്കായി തയ്യാറാക്കിയ 'സമേതം' സമഗ്ര വിദ്യാഭ്യാസ പദ്ധതി, സംസ്ഥാനത്തിന് മാതൃകയാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. സമഗ്ര വിദ്യാഭ്യാസപരിപാടിയുടെ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പദ്ധതിയുടെ ലോഗോ പ്രകാശനവും പേരും എ.സി.മൊയ്തീൻ എം.എൽ.എ പ്രകാശിപ്പിച്ചു. സമേതം എന്ന പേരും പ്രസിദ്ധീകരിച്ചു. വിദ്യാഭ്യാസ വിദഗ്ദ്ധൻ ചിത്രൻ നമ്പൂതിരിപ്പാടിനെ മന്ത്രി ആദരിച്ചു. സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ പദ്ധതി വിശദീകരണം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി.മദനമോഹനൻ നിർവഹിച്ചു. എങ്ങണ്ടിയൂർ കാർത്തികേയൻ പാട്ടുപാടി ചിത്രൻ നമ്പൂതിരിപ്പാടിനെ സദസിന് മുൻപിലിരുത്തി വരച്ചത് ഏറെ ശ്രദ്ധേയമായി.
പി.ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കളക്ടർ ഹരിത വി.കുമാർ, സംസ്ഥാന വിദ്യാഭ്യാസ അക്കാഡമിക് ജോയിന്റ് ഡയറക്ടർ അബൂബക്കർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് മാസ്റ്റർ, ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ.കെ.ശ്രീലത തുടങ്ങിയവർ പങ്കെടുത്തു. മാള വാളൂർ നായർ സമാജം വിദ്യാലയത്തിലെ ആൺകുട്ടികളും പെൺകുട്ടികളും സംയുക്ത പഞ്ചവാദ്യം അവതരിപ്പിച്ചു. ഇരിങ്ങാലക്കുട നാഷണൽ വിദ്യാലയത്തിലെ കുട്ടികളുടെ കളരിപ്പയറ്റ് അവതരണവും വലപ്പാട് ഉപജില്ലയിലെ അദ്ധ്യാപികമാരുടെ തിരുവാതിരക്കളിയും നടന്നു. തളിക്കുളം ബി.ആർ.സി അംഗങ്ങൾ നാടൻപാട്ടും ഏങ്ങണ്ടിയൂർ നാഷണൽ ഹയർ സെക്കൻഡറി വിദ്യാലയത്തിലെ അദ്ധ്യാപികമാർ സെമി ക്ലാസിക്കൽ ഡാൻസും അവതരിപ്പിച്ചു. ഗുജറാത്തി നൃത്തം വലപ്പാട് ഉപജില്ലയിലെ ചെന്ത്രാപ്പിന്നി വിദ്യാലയത്തിലെ അദ്ധ്യാപികമാർ അവതരിപ്പിച്ചു. സുന്ദരൻ പുന്നയൂർക്കുളവും സംഘവും ഗാനമാലപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |