തൃശൂർ: നാട്ടാനകളുടെ കുറവ് കാരണം തൃശൂർ പൂരം അടക്കമുള്ള ഉത്സവങ്ങൾ പ്രതിസന്ധി നേരിടുമ്പോൾ, നാട്ടാന പരിപാലന വന്യജീവി സംരക്ഷണ നിയമങ്ങളുടെ കൂച്ചുവിലങ്ങ് മുറുകുമോ എന്ന ആശങ്കയിലാണ് ആനഉടമകളും ദേവസ്വങ്ങളും. ആനകളെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്നതിന് നിരോധനം ഏർപ്പെടുത്തണമെന്നും വർഷങ്ങളായി കൈവശമുള്ള ആനകളെ സർക്കാരിന് വിട്ടുകൊടുക്കണമെന്നും പറയുന്ന നിയമം നടപ്പാക്കിയാൽ ഉത്സവനടത്തിപ്പ് ത്രിശങ്കുവിലാകും. കൊവിഡാനന്തരം സജീവമായ ഉത്സവകാലം കൊട്ടിക്കയറുമ്പോഴാണ് ആനകളെ ചൊല്ലിയുള്ള പരിദേവനങ്ങളുയരുന്നത്.
ആനകളെ ഇനി സ്വന്തമായി വളർത്താൻ കഴിയില്ലെന്നും അവയെ സർക്കാരിന് കൈമാറണമെന്നും ജയറാം രമേശ് കേന്ദ്രമന്ത്രിയായിരിക്കെ വന്യജീവി സംരക്ഷണത്തിന്റെ ഭാഗമായി ഡോ. മഹേഷ് രംഗരാജൻ ചെയർമാനായുള്ള കമ്മിറ്റി കൊണ്ടുവന്ന റിപ്പോർട്ടിൽ നിർദ്ദേശിച്ചിരുന്നു. സബ് കമ്മിറ്റി റിപ്പോർട്ടിലും ഇത് ചൂണ്ടിക്കാട്ടുന്നുണ്ട്. ക്ഷേത്രങ്ങളുടെയും ദേവസ്വങ്ങളുടെയും ആനയെ മാത്രമേ എഴുന്നള്ളിക്കാനാകൂവെന്ന നിയമം നടപ്പായാൽ ഉത്സവങ്ങളും പൂരവും നേർച്ചകളും പെരുന്നാളുകളുമെല്ലാം ആനയില്ലാതെ നടത്തേണ്ടി വരും. എല്ലാ ആനകളേയും ദേവസ്വങ്ങൾ സംരക്ഷിക്കുന്നത് പ്രയാേഗികമാവില്ല.
നാട്ടാന പരിപാലന നിയമത്തിന്റെ ഭേദഗതി സംബന്ധിച്ച് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ്, കേന്ദ്ര അനിമൽ വെൽഫയർ ബോർഡ് അംഗം ഡോ. പി.ബി. ഗിരിദാസ്, അഡ്വ. രാജാറാം എന്നിവരുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രിയുമായി കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.
പത്തുവർഷം മുൻപ് കേരളത്തിൽ ആയിരത്തോളം നാട്ടാനകൾ ഉണ്ടായിരുന്നു. ഇപ്പോൾ പകുതിയായി കുറഞ്ഞു. പ്രായാധിക്യം മൂലം പലതും ചെരിഞ്ഞു. കൊവിഡ് കാലത്ത് എഴുന്നള്ളിപ്പുകളിൽ നിന്നുള്ള വരുമാനം നിലച്ചത് പാപ്പാൻമാർ അടക്കമുളള നിരവധി തൊഴിലാളികളുടെ ജീവിതവും പ്രതിസന്ധിയിലാക്കിയിരുന്നു. ഉത്സവങ്ങളും ആനസംരക്ഷണവുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് തൊഴിലാളികളാണ് കേരളത്തിൽ ഉപജീവനം നടത്തുന്നത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലൊന്നും കേരളത്തലേതുപോലെ ആനകളും തൊഴിലാളികളുമില്ല. നാട്ടാനകളിലും കാട്ടാനകളിലും ലോകരാജ്യങ്ങളിൽ ഇന്ത്യയാണ് മുൻപന്തിയിൽ.
ആനകളെ സംരക്ഷിക്കുന്നത് സംബന്ധിച്ച കേന്ദ്രനിയമങ്ങളിൽ വലിയ ആശങ്കകളാണുളളത്. ഇതു സംബന്ധിച്ച് ആന ഉടമ സംഘടനകളുമായി എന്തെങ്കിലും ചർച്ചകൾക്ക് തയ്യാറായിട്ടുമില്ല. ഇതിനു പിന്നിലെ ചില സംഘടനകളുടെ ഗൂഢ അജൻഡകളുണ്ട്.
- പി. ശശികുമാർ, കേരള എലിഫെന്റ് ഓണേഴ്‌സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി
നാട്ടാനകളുടെ എണ്ണം കുറയുന്നത് അടക്കമുളള പരാതികളിൽ കേന്ദ്രസർക്കാർ അനുകൂല നടപടികൾ സ്വീകരിക്കുന്നുണ്ടെന്നാണ് അറിയുന്നത്.
- ഡോ. പി.ബി. ഗിരിദാസ്, ആന ചികിത്സാ വിദഗ്ദ്ധൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |