തൃശൂർ : സന്തോഷ് ട്രോഫിയിൽ തോൽവിയറിയാതെ മുന്നേറുന്ന കേരളം കപ്പിൽ മുത്തമിട്ടാൽ തൃശൂരിന്റെ പെരുമയ്ക്കും പ്രൗഢിയേറും. മുമ്പ് ആറ് തവണ സന്തോഷ് ട്രോഫിയിൽ മുത്തമിട്ടെങ്കിലും കോച്ചും ക്യാപ്റ്റനും സഹപരിശീലകരും തൃശൂരിൽ നിന്നാകുന്നത് ആദ്യം. കെ.എസ്.ചാത്തുണ്ണി, വിക്ടർ മഞ്ഞില, സി.വി.പാപ്പച്ചൻ, ഐ.എം.വിജയൻ, ജോ പോൾ അഞ്ചേരി തുടങ്ങിയവരുടെ ഫുട്ബാൾ പാരമ്പര്യം നിറഞ്ഞു നിൽക്കുന്ന തൃശൂരിൽ നിന്നാണ് മുഖ്യപരിശീലകൻ ബിനോ ജോർജ്ജ്, സഹ പരിശീലകൻ ടി.ജി.പുരുഷോത്തമൻ, നായകൻ ജിജോ ജോസഫ് എന്നിവർ കളിക്കിറങ്ങുന്നത്. കരുത്തരായ ബംഗാളാണ് എതിരാളികൾ.
മുഖ്യപരിശീലകൻ - ബിനോ ജോർജ്ജ്
ആദ്യമായാണ് സന്തോഷ് ട്രോഫിയിൽ പരിശീലക വേഷം അണിയുന്നത്. കേരള യുണൈറ്റഡിന്റെ പരിശീലകനായി അടുത്തിടെയാണ് നിയമിതനായത്. ഗോകുലം കേരളത്തിന്റെ പരിശീലകനായിരുന്ന ബിനോ പിന്നീട് ക്ലബിന്റെ ടെക്‌നിക്കൽ ഡയറക്ടറായി. വിവ കേരളയുടെ സഹപരിശീലകനായി കരിയർ തുടങ്ങിയ അദ്ദേഹം കഴിഞ്ഞ സീസണിൽ ഗോകുലം ഐ ലീഗ് പരിശീലകനായി. ക്വാർട്ട്‌സ് എഫ്.സി, യുണൈറ്റഡ് കൊൽക്കത്ത, സംസ്ഥാന ഫുട്‌ബാൾ ടീം തുടങ്ങിയ ടീമുകളെയൊക്കെ ബിനോ പരിശീലിപ്പിച്ചു. മുഹമ്മദൻ, എഫ്.സി കൊച്ചിൻ തുടങ്ങിയ ക്ലബുകൾക്കായി കളിച്ചിട്ടുള്ള താരമാണ് തൃശൂർ സ്വദേശിയായ ബിനോ.
സഹപരിശീലകൻ - ടി.ജി.പുരുഷോത്തമൻ
കേരളത്തിന് 2004-2005 കാലഘട്ടത്തിൽ സന്തോഷ് ട്രോഫി നേടിത്തന്ന ടീമിലെ അംഗമെന്ന അനുഭവ സമ്പത്തുമായാണ് പരിശീലന സഹായിയായി പ്രവർത്തിക്കുന്നത്. എസ്.ബി.ടി, വാസ്‌കോ ഗോവ, മഹീന്ദ്ര, വിവ കേരള എന്നീ പ്രമുഖ ടീമുകളിൽ കളിച്ചിട്ടുണ്ട്. രാജ്യത്തെ മികച്ച ഗോൾ കീപ്പർമാരിൽ ഒരാളായിരുന്നു. എഫ്.സി കേരള, കേരള ബ്ലാസ്റ്റേഴ്‌സ് (റിസർവ്വ്) ടീമുകളുടെ മാനേജരായി.
അഞ്ച് ഗോളോടെ ജിജോ ജോസഫ്
മുപ്പതാം വയസിൽ നായകനായ ജിജോ ജോസഫ് എം.ജി കാവ് സോക്കർ ക്ലബ്ബിലൂടെയാണ് പന്ത് തട്ടി തുടങ്ങിയത്. തൃശൂർ മോഡൽ ബോയ്‌സ് സ്‌കൂളിലും തുടർന്ന് കേരള വർമ്മ കോളേജിലൂടെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീമിലുമെത്തി. 2014 മുതൽ മദ്ധ്യനിരയിൽ കേരളത്തിന്റെ വിശ്വസ്തനായ ജിജോ ആറാം തവണയാണ് സന്തോഷ് ട്രോഫിയിൽ ജഴ്‌സിയണിയുന്നത്. ടീമിലെ സീനിയർ താരമാണ്. സെന്റർ മിഡ് ഫീൽഡറായ ജിജോ ആദ്യ കളിയിലെ ഹാട്രിക് അടക്കം ഇതുവരെ അഞ്ച് ഗോളുകൾ നേടി.
ബംഗാൾ നല്ല ടീമാണ്. രണ്ടും കൽപ്പിച്ചുള്ള പോരാട്ടം. വിജയം മാത്രമേ ലക്ഷ്യമുള്ളൂ. ടീമിലെ എല്ലാവരും നല്ല ആത്മവിശ്വാസത്തിലാണ്.
ജിജോ ജോസഫ്
ക്യാപ്റ്റൻ
ഇതുവരെ തുടർന്ന ശൈലി ഒരു കളിക്ക് വേണ്ടി മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ല. കാണികളുടെ പിന്തുണ വലിയ ഘടകമാണ്. കേരളത്തിലെ എല്ലാവർക്കും പ്രത്യേകിച്ച് മലപ്പുറത്തുകാർക്ക് പെരുന്നാൾ സമ്മാനം നൽകാൻ സാധിക്കുമെന്നാണ് പ്രതീക്ഷ
ബിനോ ജോർജ്ജ്
മുഖ്യപരിശീലകൻ
ഇതുവരെയുള്ള കളിയിൽ തൃപ്തരാണ്. ഫൈനലിൽ വിജയം നേടാൻ സാധിക്കുമെന്ന ഉറച്ച പ്രതീക്ഷയുണ്ട്.
ടി.ജി.പുരുഷോത്തമൻ
സഹപരിശീലകൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |