തൃശൂർ: ചെളിവെള്ളമാണ് കുടിവെള്ളമായി നൽകുന്നതെന്നാരോപിച്ച് മേയറുടെ ചേംബർ ഉപരോധിച്ച കോൺഗ്രസ് കൗൺസിലർമാരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. മണിക്കൂറോളം നീണ്ട സംഘർഷത്തിനൊടുവിലാണ് അറസ്റ്റ്. പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ അടക്കമുള്ള കൗൺസിലർമാർ ബലം പ്രയോഗിച്ച് അറസ്റ്റിനെ ചെറുത്തത് സംഘർഷത്തിനിടയാക്കി.
മേയറുടെ മുകൾനിലയിലെ ചേംബറിൽ നിന്നും താഴേക്കിറങ്ങുന്ന പടികളിൽ നിന്നതോടെ രാജൻ പല്ലനെ ബലം പ്രയോഗിച്ചാണ് നീക്കിയത്. സംഘർഷത്തിനിടെ ജോൺ ഡാനിയേലിന്റെ കൈയ്ക്ക് പരുക്കേറ്റതായി ആരോപണമുണ്ട്.
കഴിഞ്ഞ 41 ദിവസമായി പ്രതിപക്ഷം കുടിവെള്ള വിഷയത്തിൽ സമരത്തിലാണ്. എന്നാൽ ചർച്ച നടത്താനോ വിഷയം പരിഹരിക്കാനോ മേയറുടെ ഭാഗത്ത് നിന്ന് ഒരു നീക്കവുമുണ്ടായില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.
ഇന്നലെ ഉച്ചയോടെ മേയർ ചേംബറിലെത്തിയ ശേഷമാണ് അറസ്റ്റിലേക്ക് കടന്നത്. അതോടെ ചേംബറിനകത്തേക്ക് സമരം ശക്തമായി. ഈ സമയം മേയർ കസേരയിലിരുന്ന് നടപടികൾ വീക്ഷിച്ചു. കൈയിൽ ചെളിവെള്ളം നിറച്ച കുപ്പികളുമായാണ് സമരം നടന്നത്. സമരത്തിന് രാജൻ.ജെ.പല്ലൻ, ജോൺ ഡാനിയേൽ, ഇ.വി.സുനിൽരാജ്, എൻ.എ.ഗോപകുമാർ, ലാലി ജെയിംസ്, മുകേഷ് കുളപറമ്പിൽ, വിനേഷ് തയ്യിൽ, സനോജ് പോൾ, കെ.രാമനാഥൻ, ജയപ്രകാശ് പൂവത്തിങ്കൽ, ശ്യാമള മുരളീധരൻ തുടങ്ങിയ കൗൺസിലർമാർ നേതൃത്വം നൽകി.
ഡി.സി.സി പ്രതിഷേധിച്ചു
കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലർമാരെ പൊലീസിനെക്കൊണ്ട് കൈയേറ്റം ചെയ്യിച്ച സി.പി.എം നടപടിയിൽ ഡി.സി.സി പ്രതിഷേധിച്ചു. മാസങ്ങളായി നഗരത്തിൽ വിതരണം ചെയ്യുന്നത് ചെളിവെള്ളമാണ്. കോൺഗ്രസ് നടത്തുന്ന സമരത്തെ പൊലീസിനെ ഉപയോഗിച്ച് തല്ലിച്ചതയ്ക്കാനുള്ള നീക്കത്തിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ പറഞ്ഞു.
കുത്തിയിരിപ്പ് സമരവുമായി ജോസ് വള്ളൂർ
തൃശൂർ : കെ.പി.സി.സി ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരിന്റെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം. ജോസഫ് ടാജറ്റ്, ജോൺ ഡാനിയേൽ, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, എം.പി വിൻസെന്റ് എന്നിവരും കുത്തിയിരിപ്പിനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |