തൃശൂർ: 2011ൽ പാസഞ്ചർ ട്രെയിനിലെ വനിതാ കമ്പാർട്ട്‌മെന്റിൽ നിന്ന് ട്രാക്കിലേക്ക് വലിച്ചെറിഞ്ഞശേഷം മൃഗീയ പീഡനത്തിനൊടുവിൽ സൗമ്യ കൊല്ലപ്പെട്ടതിന് പിന്നാലെ ട്രെയിനിലെ സുരക്ഷിതത്വം സംബന്ധിച്ച് നിരവധി വാഗ്ദാനങ്ങളുണ്ടായെങ്കിലും ഭൂരിഭാഗവും നടപ്പായില്ല. യാത്രക്കാരുടെ സുരക്ഷയ്ക്കായി ട്രെയിനുകളിലും സ്‌റ്റേഷനുകളിലും 12 ലക്ഷം സി.സി.ടി.വി കാമറ സ്ഥാപിക്കാനുള്ള കേന്ദ്ര സർക്കാർ പദ്ധതി ഇപ്പോഴും വെയ്റ്റിംഗ് ലിസ്റ്റിലാണ്.
പുതിയ ട്രെയിനുകളിൽ കാമറകൾ സ്ഥാപിച്ചെന്ന് പറയുമ്പോഴും കേരളത്തിൽ ഓടുന്ന ട്രെയിനുകളിൽ ഭൂരിഭാഗവും കാമറകളില്ല. കഴിഞ്ഞ ഏപ്രിൽ 28ന് ഗുരുവായൂർ - പുനലൂർ ട്രെയിനിൽ പട്ടാപ്പകൽ, കാഞ്ഞിരമറ്റത്ത് വച്ച് യുവതിയെ ഭീഷണിപ്പെടുത്തി ആഭരണങ്ങൾ ഊരിവാങ്ങി പീഡിപ്പിക്കാൻ ശ്രമിച്ചതിന് പിന്നാലെ ഇന്നലെ വീണ്ടും ട്രെയിനിൽ പെൺകുട്ടിക്കു നേരെ അക്രമമുണ്ടായത് ആശങ്കകൾ അവസാനിക്കുന്നില്ലെന്ന സൂചനയാണ്.
ഓരോ കോച്ചിലും എട്ട് കാമറകൾ സ്ഥാപിക്കാനായിരുന്നു ശ്രമം. വാതിലുകളും ഇടനാഴികളും നിരീക്ഷണ പരിധിയിൽ വരും. എന്നാൽ കാമറകളില്ലാതെ ഓടുന്ന ഹ്രസ്വദൂര ട്രെയിനുകളാണ് ഏറെയും. കുറ്റകൃത്യങ്ങൾ നടത്തിയ ശേഷം ചെറിയ സ്റ്റേഷനുകളിൽ ഇറങ്ങി രക്ഷപ്പെടാനുള്ള അവസരങ്ങളുമുണ്ട്. ഈ സ്റ്റേഷനുകളിൽ കൂടുതൽ കാമറകളുമുണ്ടാകില്ല.
രാജ്യത്തെ നാലായിരത്തോളം ട്രെയിനുകളിലും പൊലീസ് നിരീക്ഷണമുണ്ടെന്ന് പറയുന്നുണ്ടെങ്കിലും, അതിൽ 1300 ഓളം ട്രെയിനുകളിൽ ആർ.പി.എഫിനാണ് സുരക്ഷാച്ചുമതല. ബാക്കിയുള്ളതിൽ സംസ്ഥാന പൊലീസാണ്. കുറ്റവാളികളെ പിടികൂടുന്നതിലും മറ്റ് നടപടികൾ സ്വീകരിക്കുന്നതിലും രണ്ട് പൊലീസും തമ്മിൽ ആശയക്കുഴപ്പവും ചിലപ്പോൾ സംഭവിക്കാറുണ്ട്.
റെയിൽവേ പൊലീസ് സ്റ്റേഷനുകളിലുള്ള വനിതാ പൊലീസുകാരുടെ എണ്ണവും പരിമിതം. ചില ചെറിയ സ്റ്റേഷനുകളിൽ വനിതാ പൊലീസ് ഉണ്ടാകാറില്ല. യാത്രക്കാർ, പൊലീസുകാർ, പോർട്ടർമാർ എന്നിവരെ ഉൾപ്പെടുത്തി ജനമൈത്രി പദ്ധതി നടപ്പാക്കണമെന്ന് ആവശ്യമുയർന്നെങ്കിലും നടപ്പായില്ല. അടിയന്തരഘട്ടത്തിൽ അപകടസന്ദേശം നൽകാനും ട്രെയിനുകളിൽ സൗകര്യമില്ല. രാത്രി സർവീസുകളിൽ മാത്രമാണ് ഇപ്പോൾ ആർ.പി.എഫിന്റെ സുരക്ഷ. ഒരു കോച്ചിൽ നിന്ന് മറ്റൊന്നിലേക്ക് പോകാൻ സൗകര്യമില്ലാത്ത കോച്ചുകൾ മാറ്റണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല.
ആവശ്യങ്ങൾ:
സ്ത്രീസുരക്ഷയുടെ കാര്യത്തിൽ വാഗ്ദാനങ്ങൾ നടപ്പായില്ലെന്നാണ് ഇന്നലത്തെ സംഭവം വ്യക്തമാക്കുന്നത്. ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണം, ആവർത്തിക്കാനിടവരരുത്.- പി. കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി, തൃശൂർ റെയിൽവേ പാസഞ്ചേഴ്‌സ് അസോ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |