തൃശൂർ: കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന നഷ്ടങ്ങളും സംഭരണമടക്കമുള്ള പ്രതിസന്ധികളും മറികടന്ന് പാട്ടത്തിനെടുത്ത ഭൂമിയിൽ നെൽക്കൃഷി ചെയ്യുന്ന കർഷരെ കണ്ണീരിലാഴ്ത്തി കാട്ടാനയും മയിലും മറ്റു വന്യമൃഗങ്ങളും. അവണൂരിൽ ഒരേക്കറോളം പാടത്തെ വിളഞ്ഞ നെല്ലാണ് കാട്ടുപന്നിയിറങ്ങി നശിപ്പിച്ചത്.
കോഞ്ഞിപ്പറമ്പിൽ ദേവകിയും മകൻ ബാലകൃഷ്ണനും പാട്ടത്തിനെടുത്ത നാലേക്കറിലെ ഒരേക്കറോളം പാടത്തായിരുന്നു കാട്ടുപന്നികളുടെ വിളയാട്ടം. നേരത്തെയും കാട്ടുപന്നിയിറങ്ങി കൃഷി നശിപ്പിക്കുന്നത് പരാതിക്കിടയാക്കിയിരുന്നെങ്കിലും പഞ്ചായത്ത് ഇടപെട്ടില്ലെന്നായിരുന്നു ആക്ഷേപം. മുൻകാലങ്ങളിൽ മലയോരങ്ങളിൽ മാത്രമാണ് കാട്ടുപന്നികളെ കാണാനായിരുന്നതെങ്കിൽ, അടുത്തകാലത്ത് നഗരപ്രദേശങ്ങളോട് ചേർന്നും കാട്ടുപന്നികളേറെ.
ഏതാനും മാസം മുൻപ് കേച്ചേരി മഴുവഞ്ചേരിയിൽ സംസ്ഥാനപാതയ്ക്ക് സമീപവും മുള്ളൻപന്നിയെ വാഹനമിടിച്ച് ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. മയിലും വ്യാപകമായിട്ടുണ്ട്. മയിലുകൾ വിളഞ്ഞ നെല്ല് തിന്നുനശിപ്പിക്കുന്നതും പതിവാണെന്ന് കർഷകർ പറയുന്നു. പല കർഷകരും കടമെടുത്തും മറ്റുമാണ് കൃഷിയിറക്കുന്നത്. കാട്ടുപന്നികളെ നശിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അവണൂരിലെ പഞ്ചായത്തംഗങ്ങൾ സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു.
നഷ്ടപരിഹാര അപേക്ഷ 10,000 മുകളിൽ
കാട്ടുപന്നി ശല്യം കാരണം കൃഷിനാശത്തിന് നഷ്ടപരിഹാരം തേടി സംസ്ഥാനത്ത് അഞ്ച് വർഷത്തിനുള്ളിൽ സർക്കാരിന് ലഭിച്ചത് പതിനായിരത്തിലേറെ അപേക്ഷകൾ. അർഹർക്ക് തുക നൽകാനുള്ള നടപടി പുരോഗമിക്കുന്നുവെന്നാണ് വിശദീകരണമെങ്കിലും നഷ്ടപരിഹാരം തേടി മടുത്ത നിരവധി കർഷകർ ജില്ലയിലുണ്ട്. കാട്ടുപന്നികളെ കൊല്ലാൻ തദ്ദേശസ്ഥാപനങ്ങൾക്ക് വനംവകുപ്പ് അനുമതി നൽകിയെങ്കിലും പലപ്പോഴും നടപടി വൈകും. കെണിവച്ചും കിടങ്ങുകൾ കുഴിച്ചും രക്ഷാമാർഗം കർഷകർ സ്വീകരിച്ചിട്ടും കാട്ടുപന്നി ശല്യം തടയാൻ സാധിച്ചിരുന്നില്ല.
കൂനിൽകുരുവായി ഓലകരിച്ചിലും
പഴയന്നൂർ ബ്ലോക്ക്, ചൂണ്ടൽ പഞ്ചായത്ത്, എരുമപ്പെട്ടി മേഖലകളിൽ പാടശേഖരങ്ങളിൽ ബാക്ടീരിയ ബാധ മൂലമുള്ള ഓല കരിച്ചിലും (ബാക്ടീരിയൽ ലീഫ് ബ്ലൈറ്റ്) കണ്ടെത്തി. ഇലയുടെ ഇരു വശത്തും മഞ്ഞനിറം വര പോലെ പ്രത്യക്ഷപ്പെടുന്നതാണ് ലക്ഷണം. പിന്നീട് ഇലകൾ മുകളിൽ നിന്നും കരിയും. പൊടിഞ്ഞു പോകും. തുടക്കത്തിലേ പ്രതിരോധ മരുന്ന് പ്രയോഗിച്ചാൽ കൃഷി നാശം ഒഴിവാക്കാം. മഞ്ഞളിപ്പ് കണ്ടു തുടങ്ങുമ്പോൾ 20 ഗ്രാം പച്ച ചാണകം ഒരു ലീറ്റർ വെള്ളത്തിൽ കലക്കി അതിന്റെ തെളിയിൽ 20 ഗ്രാം സ്യൂഡോമോണസ് ഫ്‌ളൂറസെൻസ് (ലായനിയെങ്കിൽ 5 മില്ലി ലീറ്റർ) ചേർത്ത് ഏക്കറിന് 200 ലിറ്റർ എന്ന തോതിൽ പ്രയോഗിക്കണം.
പഞ്ചായത്ത് പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കുമാണ് കാട്ടുപന്നികളെ കൊന്നൊടുക്കാനുള്ള അധികാരമുള്ളത്. വനംവകുപ്പ് വന്യമൃഗങ്ങളെ തടയാൻ സോളാർ ഫെൻസിംഗ് പോലുള്ള മാർഗം സ്വീകരിച്ചുവരുന്നുണ്ട്.
സി.വി.രാജൻ
ഡി.എഫ്.ഒ, തൃശൂർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |