തൃശൂർ: കെ റെയിലിൽ നിന്ന് പിറകിലേക്ക് പോകാൻ സർക്കാരോ സർക്കാരിന് നേതൃത്വം നൽകുന്ന ഇടതുപക്ഷ മുന്നണിയോ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി കെ.രാജൻ. റെയിൽവേ അനുമതി ലഭിച്ച ശേഷം ആ നടപടികളിലേക്ക് പോകുന്നുള്ളൂവെന്ന് വ്യക്തമായതിനാൽ ഇപ്പോൾ ചുമതലയിലുള്ളവരെ, അടിയന്തരമായി തിരുവനന്തപുരത്തെ റിംഗ് റോഡ് ഭൂമിയേറ്റെടുക്കൽ അടക്കമുള്ളതിന് നിയോഗിക്കുകയായിരുന്നുവെന്നും കെ.രാജൻ മാദ്ധ്യമങ്ങളെ അറിയിച്ചു. റെയിൽവേ അനുമതി ലഭ്യമാകുന്ന സാഹചര്യത്തിൽ അപ്പോൾ വീണ്ടും ക്രമീകരണം നടത്തും. ഭൂമിയേറ്റെടുക്കലിന്റെ ഭാഗമായുള്ള സാമൂഹികാഘാത പഠനത്തിനായിട്ടാണ് നിലവിൽ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നത്. 2021 ആഗസ്റ്റ് 18നും ഒക്ടോബർ 31നും പുറപ്പെടുവിച്ച ഉത്തരവുകളിൽ സാമൂഹികാഘാത പഠനത്തിലേക്ക് കടക്കുമ്പോഴും ഭൂമിയേറ്റെടുക്കാനുള്ള റെയിൽവേയുടെ അനുമതിക്ക് ശേഷമേ നടക്കൂ എന്ന് വ്യക്തമാക്കിയിരുന്നു. ഭൂമിയേറ്റെടുക്കൽ യൂണിറ്റുകൾ റെയിൽവേയുടെ അന്തിമാനുമതിക്ക് ശേഷം മാത്രം മതിയെന്നത് കൊണ്ട് പുന:ക്രമീകരിക്കുകയാണ് ചെയ്തത്. പൊതുജനങ്ങളുടെയും വിദഗ്ദ്ധരുടെയും അഭിപ്രായം കേൾക്കുകയാണ് നടപടിക്രമം. ഭൂമിയേറ്റെടുക്കലിന് കേന്ദ്ര സർക്കാരിന്റെ പൂർണ്ണ അനുമതി ലഭിക്കണം. റെയിൽവേ ഇനിയും പൂർണ അനുമതി നൽകിയിട്ടില്ല. മുഖ്യമന്ത്രിയും കേന്ദ്രസർക്കാരും തമ്മിലുള്ള ആശയവിനിമയത്തിൽ സെമി സ്പീഡ് കോറിഡോറിന് ആവശ്യമായ പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത്തരത്തിൽ എയിംസ് അടക്കമുള്ള പല വാഗ്ദാനങ്ങളും കേന്ദ്രം നൽകിയത് പാലിക്കപ്പെട്ടിട്ടില്ല. വന്ദേഭാരത് ട്രെയിൻ കേവലം ഇപ്പോൾ വെറും പ്രഖ്യാപനം മാത്രമാണ്. ഇതിലും വ്യക്തത വരുത്തട്ടെയെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |