തൃശൂർ: വിനോദസഞ്ചാരികളുടെയും തീർത്ഥാടകരുടെയും വാഹനങ്ങളുടെയും എണ്ണം വർഷാവർഷം കൂടുന്നതും അമിതവേഗവുമെല്ലാം കൂടി റോഡുകളെ കുരുതിക്കളങ്ങളാക്കുന്നു. അഞ്ച് വർഷത്തെ പൊലീസിന്റെ കണക്ക് പ്രകാരം അപകടങ്ങളുടെ എണ്ണത്തിൽ നാലും അഞ്ചും സ്ഥാനത്താണ് കേരളം. റോഡുകളുടെ അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തയും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.
മരണം കുറവാണെങ്കിലും പരിക്കേൽക്കുന്നവരുടെ എണ്ണത്തിൽ കേരളം മുന്നിലാണ്. അതേസമയം, ജനസംഖ്യാനുപാതത്തിലും വാഹന അനുപാതത്തിലും കേരളത്തിലെ റോഡ് അപകടങ്ങളുടെ എണ്ണം ദേശീയ ശരാശരിയേക്കാൾ ഏറെ മുന്നിലാണ്. വാഹനങ്ങളുടെ അമിതവേഗവും ഡ്രൈവർമാരുടെ പിഴവുമാണ് അപകടങ്ങൾക്ക് മുഖ്യകാരണം. പരിക്കേൽക്കുകയും മരണമടയുകയും ചെയ്യുന്നവരിലധികവും ഇരുചക്രവാഹനയാത്രികരും കാൽനടയാത്രികരുമാണ്. മോട്ടോർ വാഹനനിയമ ലംഘനം കർശനമാക്കിയും സുരക്ഷാ സംവിധാനങ്ങളും ബോധവത്കരണവും ഊർജ്ജിതമാക്കിയും അപകടം കുറയ്ക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
കുരുതിക്കളമാകുന്നത് ഇങ്ങനെ
2022 ഒക്ടോബർ 31 വരെ
റോഡ് അപകടം : 35,922
മരണം: 3511
ഗുരുതരമായി പരിക്കേറ്റവർ: 28,434
നിസാരമായ പരിക്കേറ്റവർ: 11,749
കാലാവസ്ഥയും റോഡും വില്ലന്മാർ
മഴയും കനത്തമഞ്ഞും റോഡിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാത്തതും അശാസ്ത്രീയമായ റോഡ് നിർമ്മാണവും നിർമ്മാണത്തിലെ കാലതാമസവും കാമറകളും ട്രാഫിക് ഐലന്റ് പ്രവർത്തിക്കാത്തതുമെല്ലാം അപകടങ്ങൾക്ക് കാരണമാണ്. ഡിസംബർ മുതൽ ഫെബ്രുവരി വരെ രാവിലെയും രാത്രിയിലും മഞ്ഞ് വില്ലനാകും. മഞ്ഞുപാതകളിൽ വേഗം കുറയ്ക്കുന്നതാണ് അഭികാമ്യം. വേഗം കുറച്ച് ഡ്രൈവ് ചെയ്യുമ്പോൾ റോഡിലെ തടസമോ മറ്റ് അപകടങ്ങളോ ഉണ്ടായാൽ പ്രതികരിക്കാൻ കൂടുതൽ സമയം ലഭിക്കും. മൂടൽ മഞ്ഞുകാരണം ഡ്രൈവ് ചെയ്യാൻ ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ സുരക്ഷിതമായ സ്ഥലത്ത് വാഹനം ഒതുക്കിനിറുത്തി മഞ്ഞിന്റെ കാഠിന്യം കുറയാൻ കാത്തിരിക്കണം.
മഞ്ഞിനെ പ്രതിരോധിക്കാം
മഞ്ഞുമൂടിയ പാതകളിലൂടെ വാഹനമോടിക്കുമ്പോൾ ഹൈബീം ഒഴിവാക്കണം.
പിറകിലെ വാഹനങ്ങളുടെ ഡ്രൈവർമാർക്ക് കാണാൻ ടെയിൽ ലൈറ്റ് പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക
കൂടുതൽ വ്യക്തതയുള്ള വെളിച്ചം നൽകാൻ തക്കവിധം തയ്യാറാക്കിയ ഫോഗ് ലൈറ്റ് പ്രയോജനപ്പെടുത്തുക.
മുന്നിലുള്ള വാഹനവുമായി കൂടുതൽ അകലം പാലിക്കുക, തിരിയുന്നതിന് മുൻപ് ഇൻഡിക്കേറ്റർ നൽകുക.
മഞ്ഞുപാതകളിൽ ഓവർടേക്കിംഗ് ഒഴിവാക്കുക, എതിരെ വരുന്ന വാഹനത്തെ കാണാൻ സാധിക്കാതെ വരാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |