ചാലക്കുടി: കോടതി നടപടികൾ തുടങ്ങിയിട്ട് അഞ്ച് വർഷം, പ്രധാന പ്രതികളിൽ പത്ത് പേരും പിടിയിലായി. എന്നിട്ടും തങ്ങൾക്ക് നഷ്ടപ്പെട്ട ലക്ഷക്കണക്കിന് രൂപയുടെ കാര്യത്തിൽ തീരുമാനമാകാതെ ഫിനോമിനൽ ഹെൽത്ത് കെയർ കമ്പനിയുടെ ഇൻഷ്വറൻസ് പോളിസി ഉടമകൾ നട്ടം തിരിയുന്നു. നിരവധി പ്രക്ഷോഭം നടത്തിയ സംരക്ഷണ സമിതി ഇതിനകം ഹൈക്കോടതിയിൽ പല കേസും നൽകി.
ഇതുപ്രകാരം പേരാമ്പ്രയിലെ കമ്പനിയുടെ 20 ഏക്കർ സ്ഥലവും നിർമ്മാണം പൂർത്തീകരിക്കാത്ത 25,000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടവും കോടതി മരവിപ്പിച്ചിട്ടുണ്ട്. ചാലക്കുടി സൗത്ത് ജംഗ്ഷനിൽ സൂപ്പർ മാർക്കറ്റ് കെട്ടിടം നേരത്തെ കമ്പനി വിൽപ്പന നടത്തിയിരുന്നു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും തട്ടിയെടുത്ത ഇരുന്നൂറോളം കോടി രൂപ പോളിസി ഉടമകൾക്ക് തിരികെ ലഭിക്കുന്നതിന് പര്യാപ്തമല്ല.
നേപ്പാൾ സ്വദേശി എൻ.കെ സിംഗ് ചെയർമാനായി മുംബയിൽ 2009ൽ തുടക്കമിട്ട ഫിനോമിനൽ ഹെൽത്ത് കെയർ കമ്പനിയുടെ പ്രധാന പ്രവർത്തന മേഖല കേരളമായിരുന്നു. കോഴിക്കോട് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത കൊരട്ടിക്കാരൻ കവലക്കാട്ട് റാഫേലായിരുന്നു (72) എം.ഡി. ചാലക്കുടിയിൽ റീജ്യണൽ ഓഫീസും തുറന്നു. അമ്പരപ്പിക്കുന്ന വാഗ്ദാനങ്ങളിലൂടെ ആയിരക്കണക്കിന് ഏജന്റുമാരെ ഇവർ കണ്ടെത്തി. ഇവരിലൂടെ മോഹനവാഗ്ദാനം നൽകി പതിനായിരക്കണക്കിന് ആളുകളെ പോളിസി എടുപ്പിച്ചു.
കാലാവധി പൂർത്തിയായിട്ടും പോളിസിയുടെ പണം ലഭിക്കാതായതോടെ 2016ലാണ് പരാതി ഉയർന്നത്. നൂറ് കണക്കിന് ആളുകൾ പൊലീസിൽ പരാതി നൽകി. ഇതോടെ ഗത്യന്തരമില്ലാതെ ഡയറക്ടർ ഒളിവിൽ പോയി. ഇതിനായി പൊലീസിൽ പ്രത്യേക അന്വേഷണ സംഘവും രൂപം കൊണ്ടു. തട്ടിപ്പിന്റെ വ്യാപ്തിയേറിയപ്പോൾ സംസ്ഥാന സർക്കാർ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചു. കമ്പനിയുടെ സൗത്ത് ജംഗ്ഷനിലെ ബിൽഡിംഗിൽ പരാതി സ്വീകരിക്കുന്നതിന് ക്രൈംബ്രാഞ്ചിന്റെ ഓഫീസും തുറന്നു.
ഒളിവിലായിരുന്ന ചെയർമാൻ കഴിഞ്ഞ വർഷമാണ് പിടിയിലായത്. മറ്റ് ഡയറക്ടർമാരിൽ എട്ട് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ ചാലക്കുടി സ്വദേശി സി.ടി.തോമസ് ഒരു വർഷം മുമ്പ് കൊവിഡ് പിടിപെട്ട് മരിച്ചു. എട്ടുപേർ ഇനിയും നിയമത്തിന് പുറത്താണ്. കാര്യങ്ങൾ ഇത്രയുമായിട്ടും പോളിസി ഉടമകൾ ഇനിയും എന്തു ചെയ്യണമെന്ന് അറിയാതെ അങ്കലാപ്പിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |