തൃശൂർ: കാലം തെറ്റിയ മഴ, കാറ്റ് എന്നിവയിൽ ഹെക്ടർ കണക്കിന് കൃഷി നശിക്കുമ്പോഴും ഒന്നരവർഷം മുൻപുള്ള നഷ്ടപരിഹാരം പോലും ലഭ്യമാകാതെ കർഷകർ. ഇതുവരെ 2021 മാർച്ച് വരെയുള്ള പ്രകൃതിക്ഷോഭത്തിലെ നഷ്ടപരിഹാരമാണ് നൽകിയത്. ഇൻഷ്വറൻസുള്ള കർഷകർക്ക് നൽകിയത് കഴിഞ്ഞവർഷം ഏപ്രിൽ വരെയാണ്. വേനൽ കടുത്തതോടെ പ്രകൃതിക്ഷോഭത്തേക്കാളേറെ വന്യമൃഗങ്ങളുടെ ശല്യമാണ് വലയ്ക്കുന്നത്. കാട്ടുപന്നി, മയിൽ, കാട്ടാന, കിളികൾ, നീലക്കോഴി തുടങ്ങി നിരവധി പക്ഷിമൃഗാദികളാണ് പലയിടങ്ങളിലും കൃഷി നശിപ്പിക്കാനെത്തുന്നത്.
പുന്നയൂർക്കുളം ഭാഗത്ത് ഉപ്പുങ്ങൽ കടവിൽ നീലക്കോഴി ശല്യം രൂക്ഷമായിരുന്നു. കോൾപ്പാടത്തെ ചെറുമത്സ്യങ്ങളെ തേടിയെത്തുന്ന ഇവ കൂട്ടത്തോടെ വന്നിരിക്കുമ്പോൾ നെൽച്ചെടികൾ ഒടിയും. ചികയുമ്പോൾ നെൽച്ചെടികളും വേരോടെ കൊത്തിപ്പറിക്കും. നീലക്കോഴി ഇറങ്ങിയ പാടത്ത് നെൽച്ചെടി ബാക്കിയുണ്ടാവില്ല. 15 ഏക്കറോളം കൃഷി ഈ മേഖലയിൽ നശിച്ചിട്ടുണ്ടെന്നാണ് കർഷകർ പറയുന്നത്. ഏക്കറിന് 5000 രൂപയോളം ചെലവഴിച്ച പാടങ്ങളാണിത്. ഇതെല്ലാം കൃഷി നാശങ്ങളുടെ പട്ടികയിൽ ഉൾപ്പെടാത്തതിനാൽ സർക്കാരിൽ നിന്ന് സഹായവും ലഭിക്കില്ല.
വളവും കിട്ടാനില്ല
വില വർദ്ധനയെ തുടർന്ന് വ്യാപാരികൾ കൂടുതൽ സ്റ്റോക്കെടുക്കാതായതോടെ രാസവളവും കിട്ടാതായി. സഹകരണ സംഘങ്ങളിൽ സ്റ്റോക്കും തീർന്നു. നടീൽ കഴിഞ്ഞ് 40 ദിവസത്തിനകം രണ്ടാംഘട്ട വളം നൽകേണ്ടത് അത്യാവശ്യമായതിനാൽ മറ്റ് കൂട്ടുവളങ്ങളെ ആശ്രയിക്കുകയാണ്. ശരിയായി വളം പ്രയോഗിച്ചില്ലെങ്കിൽ നെൽച്ചെടികളുടെ വളർച്ച, ഉത്പാദനക്ഷമത എന്നിവയെ ബാധിക്കും. നടീൽ കഴിഞ്ഞ് 20 ദിവസത്തിനുള്ളിൽ യൂറിയ പ്രയോഗിക്കണം. നെൽച്ചെടിയുടെ കരുത്തോടെയുള്ള വളർച്ചയ്ക്കായാണ് യൂറിയ പ്രയോഗം. അടുത്തഘട്ടത്തിൽ യൂറിയയും പൊട്ടാഷും ചേർത്തിടും. യൂറിയ ക്ഷാമം വന്നതോടെ നെല്ലുൽപാദനം കുറയുമെന്ന് കർഷകർ പറയുന്നു. മറ്റ് സംസ്ഥാനങ്ങളിലേക്ക് ട്രെയിൻ വഴി രാസവളം പോകുന്നുമുണ്ട്. ജില്ലയിലടക്കം വ്യത്യസ്ത സമയത്താണ് കൃഷി. അതുകൊണ്ട് കൃത്യസമയത്ത് വളം കിട്ടില്ല. സഹകരണ ബാങ്കുകൾ വഴിയും സ്വകാര്യ വളം ഡിപ്പോകൾ വഴിയുമാണ് രാസവളമെത്തുന്നത്.
മഴയിലും കാറ്റിലും കൃഷി നശിച്ചവർക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികൾ നടക്കുന്നുണ്ട്. വളം കൃത്യമായെത്തിക്കാൻ കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു
കെ.കെ.സിനിയ
പ്രിൻസിപ്പൽ കൃഷി ഓഫീസർ, തൃശൂർ
ഡിസംബർ 14 വരെയുള്ള കൃഷിനാശം, പ്രാഥമികവിവരം
നെൽപ്പാടവിസ്തൃതി: 276.7 ഹെക്ടർ, കർഷകർ: 580, നഷ്ടം: 4.15 കോടി
നടീൽകഴിഞ്ഞ പാടം: 393 ഹെക്ടർ, കർഷകർ: 379, നഷ്ടം: 5.89 കോടി
കുലച്ച വാഴ: 850 എണ്ണം, കർഷകർ: 20, നഷ്ടം: 5.10 ലക്ഷം
മൊത്തം: 675 ഹെക്ടർ, കർഷകർ: 1075, നഷ്ടം 10.16 കോടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |