തൃശൂർ: കോർപറേഷൻ ഭരണസമിതിയുടെ ബിനി ടൂറിസ്റ്റ് ഹോമിൽ അഴിമതി നടത്തിയെന്ന് ആരോപിച്ച് കോൺഗ്രസ് കൗൺസിലർമാരുടെ നേതൃത്വത്തിൽ ഇന്ന് ബിനി സംരക്ഷണ മനുഷ്യ ചങ്ങല തീർക്കും. അഴിമതിക്കെതിരെ വിജിലൻസ് അന്വേഷണം നടത്തുക, അനധികൃതമായി കെട്ടിടം പൊളിച്ചവർക്കെതിരെ ക്രിമിനൽ കേസ് എടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.
യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.പി. വിൻസെന്റ് ഉദ്ഘാടനം ചെയ്യും. രാവിലെ 10.30 ന് നടക്കുന്ന മനുഷ്യചങ്ങലയിൽ ജില്ലാ നേതാക്കൾ പങ്കെടുക്കും. അതേസമയം, ബിനി പൊളിക്കുന്നത് വിവാദമായപ്പോൾ കോർപറേഷൻ മേയറും രണ്ട് ഭരണപക്ഷ കൗൺസിലർമാരും മുൻ ലൈസൻസിയെ അപകീർത്തിപ്പെടുത്തിയെന്ന് പൊലീസിൽ പരാതി ലഭിച്ചു. മേയറുടെ പ്രസ്താവനകളിൽ തനിക്ക് മാനഹാനി ഉണ്ടാക്കുന്നതും അപകീർത്തികരവുമായ പരാമർശങ്ങൾ ഒഴിവാക്കുന്നതിന് നടപടികൾ കൈക്കൊള്ളണമെന്നും അല്ലെങ്കിൽ തനിക്ക് അപരിഹാര്യമായ കഷ്ടനഷ്ടങ്ങൾക്ക് ഇടവരുമെന്നുമാണ് ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ സമർപ്പിച്ച പരാതിയിലുള്ളത്.
കൊവിഡ് - 19 നെ തുടർന്നുണ്ടായ സാമ്പത്തിക നഷ്ടത്തെ തുടർന്ന് 2020 ഒക്ടോബർ ഒന്നിന് നിയമാനുസരണമുള്ള നടപടിയിലൂടെ മുൻകൂർ നോട്ടീസ് നൽകി ബിനി ടൂറിസ്റ്റ് ഹോം സറണ്ടർ ചെയ്ത് താക്കോലുകൾ കോർപറേഷനെ തിരിച്ചേൽപ്പിക്കുകയും അത് സാക്ഷ്യപ്പെടുത്തി കോർപറേഷൻ അറിയിച്ചതുമാണെന്ന് ലൈസൻസി പരാതിയിൽ അറിയിച്ചു. ബിനി ടൂറിസ്റ്റ് ഹോമിന്റെ തുടർച്ചയായ ടെൻഡറുകളിൽ പങ്കെടുത്തിരുന്നു. പുതിയ കരാറുകാരന് ബിനി ടൂറിസ്റ്റ് ഹോമിന്റെ താക്കോലുകൾ കോർപറേഷൻ കൈമാറി എന്നറിഞ്ഞപ്പോൾ പുതിയ കരാറുകാരനെ കണ്ട് സംസാരിച്ചിരുന്നു. ട്രാൻസ്‌ഫോർമർ, ജനറേറ്റർ എന്നിവയടക്കം തന്റേതായ യാതൊന്നും അവർക്ക് ആവശ്യമില്ലെന്ന് അറിയിക്കുകയും അവരുടെ കൈവശമുള്ള താക്കോലുകൾ ഉപയോഗിച്ച് അത് എടുത്തുമാറ്റാൻ സമ്മതിക്കുകയും ചെയ്തു. ഇത് ഉടൻ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കോർപറേഷൻ നോട്ടീസ് നൽകിയിരുന്നു.
എന്നാൽ, ഗ്രൗണ്ട് ഫ്‌ളോറിലെ മുറികളും, കെട്ടിടത്തിലെ മുഴുവൻ ഹാളുകളും കർഷകസംഘടനയുടെ സമ്മേളനത്തിന്റെ ആവശ്യത്തിനായി ഉപയോഗിച്ചിരുന്നതിനാൽ നീക്കം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി കോർപറേഷന് മറുപടിയും നൽകിയിരുന്നു. എന്നിട്ടും തനിക്കെതിരേ ആക്ഷേപം ഉന്നയിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |