തൃപ്രയാർ: ഭർതൃഗൃഹത്തിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ മൃതദേഹം കാണാൻ ഭർത്താവും കുടുംബവും മക്കളെ വിട്ടുനൽകാത്തിനെത്തുടർന്ന് സംസ്‌കാരം വൈകിയത് അഞ്ച് മണിക്കൂറോളം. ബന്ധുക്കളുടെ പിടിവാശിയിൽ മനസുലഞ്ഞ് നിന്ന ഏഴുവയസുകാരൻ സഞ്ജയും നാലുവയസുകാരൻ ശ്രീറാമും നൊമ്പരക്കാഴ്ചയായി.
പാവറട്ടി സ്വദേശിനി ആശയാണ് ഭർത്താവ് സന്തോഷിന്റെ നാട്ടികയിലുള്ള വീട്ടിൽ വച്ച് വിഷക്കായ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 17ന് മരിച്ചു. തുടർനടപടികൾക്ക് ശേഷം പോസ്റ്റ് മോർട്ടം കഴിഞ്ഞ് വ്യാഴാഴ്ച വൈകീട്ട് തന്നെ മൃതദേഹം പാവറട്ടിയിലെ ആശയുടെ വീട്ടിൽ എത്തിച്ചിരുന്നു. ഇന്നലെ രാവിലെ പത്തിനാണ് സംസ്‌കാരം നിശ്ചയിച്ചിരുന്നത്. കുട്ടികളെ അതിനു മുമ്പ് എത്തിക്കാമെന്ന തീരുമാനത്തെ തുടർന്നായിരുന്നു സമയം നിശ്ചയിച്ചത്.
എന്നാൽ കുട്ടികളെ വിട്ടുനൽകാൻ സന്തോഷും കുടുംബവും സമ്മതിക്കാതെ വന്നതോടെ സംസ്‌കാരം നീണ്ടു. ഇതോടെ ജില്ലാ ഭരണകൂടവും സ്ഥലം എം.എൽ.എയും ഇടപെട്ടു. അമ്മയുടെ മൃതദേഹം കാണിക്കാതിരിക്കാൻ കഴിയില്ലെന്നും കർശന നടപടി സ്വീകരിക്കാനും കളക്ടർ ഹരിത വി. കുമാർ പൊലീസിനോട് ആവശ്യപ്പെട്ടു. കുട്ടികളെ എത്തിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യാൻ ചൈൽഡ് ലൈനിനോടും കളക്ടർ നിർദ്ദേശിച്ചു.
മുരളി പെരുനെല്ലി എം.എൽ.എയും പാവറട്ടിയിലുള്ള യുവതിയുടെ വീട്ടിലെത്തി കുട്ടികളെ എത്തിക്കുന്നതിന് വേണ്ട കാര്യങ്ങൾ ചെയ്തു. ഒടുവിൽ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഭർത്താവിനെ കസ്റ്റഡിയിലെടുത്തു. ബന്ധുക്കളുമായി സംസാരിച്ച് ഉച്ചയ്ക്കാണ് കുട്ടികളെ പാവറട്ടിയിലെ വീട്ടിൽ എത്തിച്ചത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് വീട്ടുമുറ്റത്ത് തന്നെ ഒരുക്കിയ ചിതയിൽ സംസ്‌കാരം നടത്തി. മക്കൾ രണ്ടു പേരും ചേർന്നാണ് ചിതയ്ക്ക് തീകൊളുത്തിയത്. സംസ്കാരം നടന്നശേഷം കുട്ടികളെ ഭർതൃവീട്ടുകാർ തിരികെ കൊണ്ടുപോയി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |