തൃശൂർ: ഹോട്ടൽ ജീവനക്കാരുടെ ഹെൽത്ത് കാർഡും മയോണൈസ് പോലുള്ള ഭക്ഷണവുമെല്ലാം വിശദപരിശോധനയ്ക്ക് വിധേയമാക്കി നടപടി കടുപ്പിക്കാൻ ഭക്ഷ്യസുരക്ഷാവകുപ്പ്. ഗുരുതരമായ നിയമലംഘനമുണ്ടായാൽ ലക്ഷം രൂപ വരെ ജില്ല അസി.കമ്മിഷണർക്ക് പിഴ ഈടാക്കാൻ അനുമതിയുണ്ട്. പിഴ ഈടാക്കുന്നതും ഹോട്ടൽ അടപ്പിക്കുന്നതുമടക്കമുളള നടപടികളാണ് വ്യാപകമാക്കുന്നത്. ഹെൽത്ത് കാർഡ് ഇല്ലാതെ ഭക്ഷണശാലകൾ പ്രവർത്തിക്കാനനുവദിക്കില്ല. വ്യാജ കാർഡുകൾ എടുക്കുന്നവർക്കെതിരെയും നടപടി ഉണ്ടാകും. ഫെബ്രുവരി ഒന്ന് മുതലാണ് നിയമം പ്രാബല്യത്തിൽ വരികയെങ്കിലും സംസ്ഥാനത്ത് അടിക്കടി ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിൽ പരിശോധന ശക്തമാക്കി. ഹെൽത്ത് കാർഡില്ലാത്ത ജീവനക്കാരുള്ള സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കേണ്ടെന്നാണ് നിർദ്ദേശം. പൂർണമായ പരിശോധനയില്ലാതെ വ്യാജ സർട്ടിഫിക്കറ്റ് നൽകിയാൽ ഡോക്ടർമാരുടെ മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ റദ്ദാക്കുന്നതടക്കമുള്ള ശിക്ഷാനടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
പാകം ചെയ്ത തിയതി വേണം
പാഴ്‌സൽ ഭക്ഷണങ്ങളിൽ സ്ലിപ്പിലോ സ്റ്റിക്കറിലോ ആ ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും എത്ര സമയത്തിനുള്ളിൽ കഴിക്കണമെന്ന് രേഖപ്പെടുത്തിയില്ലെങ്കിൽ ശിക്ഷാ നടപടികളുണ്ടാകും. തിരുത്തേണ്ടതായ നിയമലംഘനങ്ങളാണെങ്കിൽ നോട്ടീസ് കൊടുക്കുകയായിരുന്നു പതിവ്. എന്നാൽ ഇപ്പോൾ കണ്ടെത്തുന്നതിനെല്ലാം പിഴ ഒടുക്കണം. ഹൈ റിസ്‌ക് വിഭാഗത്തിലുള്ള ഭക്ഷണം പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ ഉപയോഗിക്കണം. ഭക്ഷണമെത്തിക്കാൻ കൂടുതൽ സമയമെടുക്കുന്ന സ്ഥലങ്ങളിൽ യാത്രയിലും 60 ഡിഗ്രി ഊഷ്മാവ് നിലനിറുത്തണം. സാധാരണ ഊഷ്മാവിൽ രണ്ട് മണിക്കൂറിൽ കൂടുതൽ സൂക്ഷിക്കുമ്പോൾ ഇത് ആരോഗ്യത്തിന് ഹാനികരമാകുന്നുണ്ട്.
പത്തോളം ഹോട്ടൽ പൂട്ടി
കഴിഞ്ഞ ദിവസങ്ങളിലായി പത്തോളം ഹോട്ടലുകളാണ് പൂട്ടിയത്. നിരവധി ഹോട്ടലുകളിൽ നിന്ന് പിഴയും ഈടാക്കി. മിനിമം 5,000 രൂപയാണ് പിഴ. ദിവസവും പതിനഞ്ചിലേറെ സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുന്നുണ്ട്. മയൊണൈസിന് പാസ്ച്വറൈസ്ഡ് മുട്ടയാണോ ഉപയോഗിക്കുന്നത് എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുന്നുണ്ട്. ആവർത്തിച്ചുളള നിയമലംഘനങ്ങൾക്ക് കൂടുതൽ പിഴ ഈടാക്കും.
ഭക്ഷണശാലകളിൽ പരിശോധന വരുംദിവസങ്ങളിലും കർശനമായി നടപ്പാക്കും. ഇതോടൊപ്പം ബോധവത്കരണ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. വൃത്തിയുടെ കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ല.
കെ.കെ.അനിലൻ
അസി. കമ്മിഷണർ
ഭക്ഷ്യസുരക്ഷാവകുപ്പ്, തൃശൂർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |