തൃശൂർ : നശിപ്പിക്കാൻ അനുമതി ലഭിക്കാത്തതിനാൽ കാലാവധി കഴിഞ്ഞ മരുന്ന് സൂക്ഷിക്കാൻ ഗോഡൗൺ വാടകയ്ക്കും മറ്റുമായി സർക്കാർ ഇതുവരെ ചെലവഴിച്ചത് 40 ലക്ഷത്തോളം രൂപ. ഇത്തരത്തിൽ 10,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഗോഡൗണിനായി മൂന്ന് വർഷമായി ചെലവഴിച്ചതാണ് ഇത്രയും തുക. കൊവിഡ് കാലഘട്ടമായതിനാൽ വാടക പുതുക്കി നിശ്ചയിക്കാത്തതിനാലാണ് മാസം ലക്ഷത്തോളം രൂപയിൽ വാടക ഒതുങ്ങിയത്. ഏഴ് ജില്ലകളിലെ കോടിക്കണക്കിന് രൂപ വിലവരുന്ന കാലാവധി കഴിഞ്ഞതും ഗുണനിലവാരമില്ലാത്തതുമായ മരുന്നാണ് മരത്താക്കരയിലെ സ്വകാര്യ വ്യക്തിയുടെ ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്നത്.
പൊതുമേഖലയിലുള്ള കെ.എം.എസ്.സി.എൽ വിതരണം ചെയ്തതാണ് ഗുണനിലവാരം കുറഞ്ഞ മരുന്ന്. കെ.എം.എസ്.സി.എല്ലിനാണ് ഗോഡൗൺ പരിപാലന ചുമതലയെങ്കിലും സർക്കാർ നേരിട്ടാണ് വാടക നൽകുന്നത്. തൃശൂരിന് പുറമേ എറണാകുളം, പാലക്കാട്, കോഴിക്കോട്, ആലപ്പുഴ, വയനാട്, മലപ്പുറം എന്നീ ജില്ലകളിലേക്കുള്ള മരുന്നാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. ഒന്നരമാസം ഇടവിട്ട് രണ്ടായിരത്തിലേറെ രൂപ വൈദ്യുതി ബില്ലായും അടയ്ക്കുന്നുണ്ട്.
കൊവിഡ് കാലത്തിന് മുമ്പാണ് മരുന്നുകൾ ഇവിടേക്ക് കൊണ്ടുവന്നത്. കാലാവധി തീർന്ന മരുന്നുകൾ നശിപ്പിക്കാനായി സർക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ് വെയർഹൗസ് മാനേജർമാർ. മൂന്ന് വർഷമായിട്ടും നശിപ്പിക്കാനുള്ള അനുമതി ലഭിക്കാത്തതിനെ തുടർന്ന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട ജില്ലകളിലെ വെയർഹൗസ് മാനേജർമാർ മാസങ്ങൾക്ക് മുമ്പ് കെ.എം.സി.എൽ ജനറൽ മാനേജർക്ക് കത്തെഴുതിയിരുന്നു. എന്നാൽ അനുമതി ലഭിച്ചിട്ടില്ല. തൃശൂരിന് പുറമേ കോഴിക്കോട് - തിരുവനന്തപുരം ജില്ലകളിലും ഇത്തരത്തിൽ മരുന്ന് സൂക്ഷിച്ചിട്ടുണ്ട്.
നശിപ്പിക്കാൻ ടെൻഡർ വിളിക്കണം
മരുന്ന് നശിപ്പിക്കാൻ കെ.എം.സി.എൽ എം.ഡി അനുമതി നൽകിയാലും വീണ്ടും കടമ്പകളും ചെലവുകളുമേറെ. മരുന്ന് നശിപ്പിക്കുന്ന എജൻസികളെ ഉൾപ്പെടുത്തി ടെൻഡർ വിളിച്ചാണ് അനുമതി നൽകുക. ഇതിനും ലക്ഷക്കണക്കിന് രൂപ സർക്കാർ തന്നെ ചെലവഴിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |