തൃശൂർ : ഡോ.എം.കെ.സുദർശൻ വീണ്ടും കൊച്ചിൻ ദേവസ്വം ബോർഡ് അദ്ധ്യക്ഷ സ്ഥാനത്തേക്ക്. ബോർഡ് അംഗമായി കുന്നംകുളം പെരുമ്പിലാവ് സ്വദേശി പ്രേംരാജ് ചൂണ്ടലാത്തിനെയും തിരഞ്ഞെടുത്തു. ഉത്തരവ് അടുത്ത ദിവസം ഇറങ്ങും.
ഇരുവരും ദേവസ്വം ബോർഡ് പ്രസിഡന്റും അംഗവുമാകുമെന്ന് കേരള കൗമുദി നേരത്തെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഹിന്ദുക്കളായ എം.എൽ.എമാരാണ് ദേവസ്വം ബോർഡംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. യു.ഡി.എഫ് പ്രതിനിധികളായി ആരും മത്സരിച്ചില്ല. മൂന്നംഗ ഭരണ സമിതിയിലെ ഒരാളെ സർക്കാർ നോമിനേറ്റ് ചെയ്യും. സുദർശൻ സി.പി.എം പ്രതിനിധിയും പ്രേംരാജ് സി.പി.ഐ പ്രതിനിധിയുമാണ്. ഒരാൾ കൂടി സി.പി.എമ്മിൽ നിന്ന് ഉണ്ടാകും. ഇത് എറണാകുളം ജില്ലയിൽ നിന്നാകാനാണ് സാദ്ധ്യത. 2016-2018 കാലയളവിൽ ദേവസ്വം ബോർഡ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുള്ള ഡോ.സുദർശൻ വീണ്ടും ആ സ്ഥാനത്തേക്കെത്തുകയാണ്. 2018 ൽ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും തുടരാൻ അനുവദിക്കുമെന്ന് പറയപ്പെട്ടിരുന്നെങ്കിലും എ.ബി.മോഹനനെ പ്രസിഡന്റാക്കി. വലക്കാവ് മൂർക്കനിക്കര സ്വദേശിയാണ്. ഭാര്യ: ഡോ.സുമ. മക്കൾ: കൃഷ്ണൻ, നയന. നിലവിൽ പട്ടികജാതി ക്ഷേമ സമിതിയുടെ ജില്ലാ പ്രസിഡന്റും സി.പി.എം മണ്ണുത്തി ഏരിയ കമ്മിറ്റി അംഗവുമാണ്. പ്രസിഡന്റായിരുന്ന വി.നന്ദകുമാർ നേതൃത്വം നൽകുന്ന ഭരണ സമിതിയുടെ കാലാവധി ഡിസംബർ 29 ന് അവസാനിച്ചിരുന്നു.
സി.പി.ഐ ജില്ലാ കൗൺസിൽ അംഗമായ പ്രേമരാജൻ ചുണ്ടലത്ത് പെരുമ്പിലാവ് സ്വദേശിയാണ്. ദീർഘകാലമായി സി.പി.ഐ ലോക്കൽ സെക്രട്ടറിയായി പ്രവർത്തിച്ച് വരികയാണ്. യുവകലാസാഹിതി ഭാരവാഹിയും കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാനകമ്മിറ്റി അംഗവുമാണ്. ആദ്യമായാണ് ദേവസ്വം ഭരണസമിതിയിലെത്തുന്നത്. കുന്നംകുളം പെരുമ്പിലാവ് ചൂണ്ടലാത്ത് വീട്ടിലാണ് താമസം. ഭാര്യ: ഷീബ. മകൻ: ചിന്തു പ്രേം (സോഫ്റ്റ് വെയർ എൻജിനീയർ). മരുമകൾ: ശീതൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |