തൃശൂർ: ശാസ്ത്രത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള പാഠ്യപദ്ധതി പരിഷ്‌കരണമാണ് വിദ്യാഭ്യാസ വകുപ്പ് നടത്തുന്നതെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലെ ബംഗളൂരു വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആൻഡ് ടെക്‌നോളജിക്കൽ മ്യൂസിയവും സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി ഒരുക്കുന്ന 34-ാം സതേൺ ഇന്ത്യ സയൻസ് ഫെയർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ശാസ്ത്രാവബോധവും യുക്തിചിന്തയും പ്രധാനമാണ്. ഇതൊരു നിരന്തര പ്രവർത്തനമാക്കി മാറ്റണം. നിലവിൽ നടക്കുന്ന ശാസ്ത്രമേളകൾ കൂടുതൽ വിപുലീകരിച്ച് അർത്ഥപൂർണമാക്കും. ഓരോ കുട്ടിയിലും ശാസ്ത്രാവബോധം വളർത്തുക ലക്ഷ്യം. ശാസ്ത്രത്തിന് മാത്രമേ ലോകത്തെ മുന്നോട്ട് നയിക്കാനാകൂ. ശൂന്യാകാശ ശാസ്ത്രത്തിലും നാനോ സയൻസിലും മുന്നേറേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കുട്ടികളുടെ ഗവേഷണ താത്പര്യവും ശാസ്ത്രാഭിരുചിയും വളർത്താൻ ശാസ്ത്ര മേളകളിലൂടെ സാധിക്കുമെന്ന് അദ്ധ്യക്ഷത വഹിച്ച ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. കേരളം, കർണാടക, തെലങ്കാന, കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരി എന്നിവിടങ്ങളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ഉൾപ്പെടെ ഇരുനൂറോളം പേരാണ് മേളയിലുള്ളത്. വിദ്യാർത്ഥികൾക്കുള്ള ഗ്രൂപ്പ്, വ്യക്തിഗത ഇനങ്ങൾക്ക് പുറമേ അദ്ധ്യാപകർക്കായി പ്രത്യേക മത്സരങ്ങളും പ്രദർശനങ്ങളുമുണ്ട്. കാൽഡിയൻ സിറിയൻ ഹയർ സെക്കൻഡറി സ്‌കൂളിൽ അഞ്ച് ദിവസമാണ് മേള. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ശാസ്ത്ര പരീക്ഷണങ്ങളോടെയാണ് മേളയ്ക്ക് തുടക്കമായത്.
ടി.എൻ പ്രതാപൻ എം.പി, പി. ബാലചന്ദ്രൻ എം.എൽ.എ, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, വി.ഐ.ടി.എം ഡയറക്ടർ കെ.എ സാധന, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു, കാൽഡിയൻ സിറിയൻ ചർച്ച് കോർപറേറ്റ് മാനേജർ സിസ്റ്റർ ഡോ. ജിൻസി, വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി. മദനമോഹനൻ, അഡീഷണൽ ഡി.ജി.ഇ: എം.കെ. ഷൈൻ മോൻ, എസ്.എസ്.കെ ഡി.പി.സി ഡോ. ബിനോയ് , ഡയറ്റ് പ്രിൻസിപ്പൽ ഡോ. എം. ശ്രീജ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |