തൃശൂർ : പതിമൂന്നാമത് എഡിഷനുമായി ഇറ്റ്‌ഫോക് മുന്നേറുമ്പോൾ വേദിയൊരുക്കങ്ങളുടെ തലപ്പൊക്കമായി ഒരാളുണ്ട്, സുജാതൻ മാഷ്. ഇറ്റ്‌ഫോക്കിന്റെ തുടക്കകാലം മുതൽ ഇന്ന് വരെ രംഗകലയുടെ പശ്ചാത്തലങ്ങൾക്ക് അഴകളവ് തീരുമാനിച്ച് നാടകപ്രേമികളെ കലയുടെ മുറ്റത്തേയ്ക്ക് ആനയിക്കുന്ന ഒരു യഥാർത്ഥ കലാകാരൻ. പത്ത് ദിവസം നീളുന്ന മേളയ്ക്ക് ഒരുക്കങ്ങൾക്കായി മാസങ്ങൾക്ക് മുൻപേ മാഷ് ഓടിത്തുടങ്ങും. ഏഴ് വേദികളുടെയും രംഗപശ്ചാത്തലവും ആർട്ടിസ്റ്റുകളുടെ വസ്ത്രാലങ്കാരവും ഒരുക്കുന്നത് മാഷിന്റെ നേതൃത്വത്തിലാണ്. വിദേശനാടകങ്ങൾക്കും അവരുടെ നിർദ്ദേശം അനുസരിച്ച് രംഗസാമഗ്രികൾ ഒരുക്കും. നാടകകലയിൽ ഏറെ പ്രാധാന്യമർഹിക്കുന്ന രംഗപശ്ചാത്തലം ഒരുക്കുന്നതിൽ അതീവശ്രദ്ധ വേണമെന്നാണ് മാഷിന്റെ പക്ഷം. 1967 മുതൽ പ്രൊഫഷണൽ നാടകരംഗത്ത് സജീവമാണ്. കെ.പി.എ.സി പോലുള്ള പ്രമുഖ നാടകട്രൂപ്പുകൾക്കായി വേദിയൊരുക്കി. 2008ൽ ഇറ്റ്‌ഫോക്കിന്റെ തുടക്കം മുതൽ സുജാതൻ മാഷിനൊപ്പമുള്ള പ്രേമൻ, തിലകൻ, ഷാജു എന്നിവരും ഇറ്റ്‌ഫോക്കിന്റെ പ്രിയതാരങ്ങൾ തന്നെ. കൊവിഡിന്റെ കൊടുങ്കാറ്റിൽ തലകുനിച്ചു നിന്ന കലയുടെ അരങ്ങുകളുണരുകയാണ്. നാടകപ്രേമികൾ ഇനി പൂരത്തിന്റെ നാട്ടിലേയ്ക്ക് ഒഴുകിയെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |