ലണ്ടൻ : ലോകമെമ്പാടുമുള്ള കുട്ടികളെയും മുതിർന്നവരെയും മാന്ത്രികതയുടെ മായാലോകത്തെത്തിച്ച ഫാന്റസി കഥാപാത്രമായ ' ഹാരിപോട്ടറി"ന്റെ സ്രഷ്ടാവായ ബ്രിട്ടീഷ് എഴുത്തുകാരി ജെ.കെ. റൗളിംഗിന് ( 57 ) വധഭീഷണി. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് നേരെ ന്യൂയോർക്കിലുണ്ടായ ആക്രമണത്തെ അപലപിച്ച റൗളിംഗിന് ട്വിറ്ററിലൂടെയാണ് വധഭീഷണി ഉയർന്നത്.
റുഷ്ദിക്ക് നേരെ നടന്ന ആക്രമണം ഭയപ്പെടുത്തുന്നതാണെന്ന് വെള്ളിയാഴ്ച രാത്രി റൗളിംഗ് ട്വിറ്ററിൽ കുറിച്ചിരുന്നു. ഇതിന് താഴെ ' ആശങ്കപ്പെടേണ്ട, അടുത്തത് നിങ്ങൾ ആണ് " എന്ന് ' മീർ ആസിഫ് അസീസ് " എന്ന പേരിലെ അക്കൗണ്ടിൽ നിന്ന് കമന്റിടുകയായിരുന്നു. റുഷ്ദിയെ ആക്രമിച്ച ഹാദി മറ്റാറിനെ ' വിപ്ലവകാരിയായ ഷിയാ പോരാളി" എന്നും ഇയാൾ വിശേഷിപ്പിച്ചിരുന്നു. പാകിസ്ഥാനിലെ ട്വിറ്റർ ഉപഭോക്താവാണ് ഇയാളെന്ന് സൂചനയുണ്ട്.
കമന്റിന്റെ സ്ക്രീൻഷോട്ട് റൗളിംഗ് തന്നെ പുറത്തുവിട്ടു. റൗളിംഗിനെതിരായ ഓൺലൈൻ ഭീഷണികളെ പറ്റി അന്വേഷണം ആരംഭിച്ചതായി സ്കോട്ടിഷ് പൊലീസ് അറിയിച്ചു. ഭീഷണി വിവരം റൗളിംഗ് ട്വിറ്റർ അധികൃതരെയും അറിയിച്ചിരുന്നു. റിപ്പോർട്ട് ചെയ്യപ്പെട്ട ഉള്ളടക്കത്തിൽ ട്വിറ്റർ നിയമ ലംഘനമില്ലെന്നാണ് ലഭിച്ച പ്രതികരണമെന്ന് റൗളിംഗ് പറയുന്നു. ട്വിറ്ററിന്റെ ഈ മറുപടിക്കെതിരെയും റൗളിംഗ് രംഗത്തെത്തി. അക്രമത്തെയും ഭീകരതയേയും പ്രോത്സാഹിപ്പിക്കരുതെന്ന് റൗളിംഗ് പറഞ്ഞു. അതേസമയം, ഭീഷണി ട്വീറ്റ് ട്വീറ്റ് ചെയ്തയാൾ തന്നെ ഇന്നലെ പിൻവലിച്ചെന്നാണ് വിവരം.
റൗളിംഗിന് നേരെയുണ്ടായ വധഭീഷണിയിൽ വാർണർ ബ്രദേഴ്സ് ഡിസ്കവറി അപലപിച്ചു. റൗളിംഗിന്റെ ഹാരിപോട്ടർ പുസ്തകങ്ങളെ ആസ്പദമാക്കിയുള്ള സിനിമാ പരമ്പരകളുടെ നിർമ്മാതാക്കളാണ് വാർണർ ബ്രദേഴ്സ്. ലോകമൊട്ടാകെ ഹാരിപോട്ടർ പരമ്പരയിലെ പുസ്തകങ്ങളുടെ കോടിക്കണക്കിന് കോപ്പികളാണ് വിറ്റഴിക്കപ്പെട്ടിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |