ന്യൂഡൽഹി: റിസർവ് ബാങ്ക് റിപ്പോനിരക്ക് 0.50 ശതമാനം വർദ്ധിപ്പിച്ചതിന് പിന്നാലെ വായ്‌പാ പലിശനിരക്കുയർത്തി കൂടുതൽ വാണിജ്യബാങ്കുകൾ. ഐ.സി.ഐ.സി.ഐ ബാങ്ക് ആഗസ്‌റ്റ് അഞ്ചിന് പ്രാബല്യത്തിൽ വന്നവിധം എക്‌സ്‌റ്റേണൽ ബെഞ്ച്മാർക്ക് ലെൻഡിംഗ് റേറ്റ് (ഐ-ഇ.ബി.എൽ.ആർ) 9.10 ശതമാനമായി ഉയർത്തി. ഇടപാടുകാരന്റെ വായ്‌പ ഐ-ഇ.ബി.എൽ.ആറുമായി ബന്ധിപ്പിച്ചതാണെങ്കിൽ ഇ.എം.ഐ ഉയരും.
കനറാ ബാങ്ക് റിപ്പോ ലിങ്ക്ഡ് ലെൻഡിംഗ് റേറ്റ് (ആർ.എൽ.എൽ.ആർ) ആഗസ്‌റ്റ് ഏഴിന് പ്രാബല്യത്തിൽ വന്നവിധം 7.80 ശതമാനത്തിൽ നിന്ന് 8.30 ശതമാനത്തിലേക്ക് ഉയർത്തി. റിപ്പോ വർദ്ധനയ്ക്ക് ആനപാതികമായി ബാങ്ക് ഒഫ് ബറോഡ അടിസ്ഥാനനിരക്ക് (ബി-ആർ.എൽ.എൽ.ആർ) 7.95 ശതമാനമായി പുനർനിശ്ചയിച്ചു. ആഗസ്‌റ്റ് ആറിന് പ്രാബല്യത്തിൽ വന്നു.
ഉപഭോക്താവിന്റെ ജോലി, സിബിൽ സ്കോർ, വായ്‌പാത്തുക എന്നിവയുടെ അടിസ്ഥാനത്തിൽ പലിശനിരക്കിൽ വ്യത്യാസമുണ്ടാകും. റിസ്‌ക് കുറവുള്ള വായ്‌പകൾക്ക് പലിശഭാരവും കുറവായിരിക്കും. 7.95 മുതൽ 9.30 ശതമാനം വരെ പലിശയാണ് ബാങ്ക് ഈടാക്കുന്നത്. പഞ്ചാബ് നാഷണൽ ബാങ്ക് 7.4ൽ നിന്ന് 7.9 ശതമാനത്തിലേക്കാണ് ആർ.എൽ.എൽ.ആർ പരിഷ്‌കരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |