കൊച്ചി: ആഗോള മേഖലയിലെ പ്രതികൂല ചലനങ്ങളെ തുടർന്ന് ഇന്ത്യൻ ഓഹരി വിപണി ഇന്നലെ കനത്ത നഷ്ടം നേരിട്ടു. ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 671 പോയിന്റ് ഇടിഞ്ഞ് 71,355 ൽ അവസാനിച്ചു. ദേശീയ സൂചികയായ നിഫ്റ്റി 198 പോയിന്റ് നഷ്ടത്തോടെ 21,513 ൽഎത്തി. എസ്.ബി.ഐ, നെസ്‌ലെ ഇന്ത്യ, ആക്സിസ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഐ.സി.ഐ.സി.ഐ ബാങ്ക്, വിപ്രോ, കോട്ടക് ബാങ്ക് തുടങ്ങിയവയാണ് തകർച്ചയ്ക്ക് നേതൃത്വം നൽകിയത്.
ചെറുകിട, ഇടത്തരം മേഖലയിലെ കമ്പനികളുടെ ഓഹരികളും കനത്ത വില്പ്പന സമ്മർദ്ദം നേരിട്ടു. പൊതു മേഖലാ കമ്പനികളുടെ ഓഹരികളും നിക്ഷേപകർ വൻതോതിൽ വിറ്റുമാറി. അമേരിക്കയിൽ പുതിയ തൊഴിലവസരങ്ങൾ മെച്ചപ്പെട്ടതോടെ ബോണ്ടുകളുടെ മൂല്യം ഉയർന്നതാണ് നിക്ഷേപകരെ ആശങ്കയിലാക്കിയത്. നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം ത്രൈമാസക്കാലയളവിലെ കമ്പനികളുടെ പ്രവർത്തന ഫലങ്ങളാണ് നിക്ഷേപകർ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.
കരുത്തോടെ രൂപ
കൊച്ചി: ആഗോള മേഖലയിലെ ചലനങ്ങളുടെ ചുവടുപിടിച്ച് അമേരിക്കൻ ഡോളറിനെതിരെ രൂപ കരുത്ത് നേടുന്നു. ഇന്നലെ ഒരവസരത്തിൽ രൂപയുടെ മൂല്യം 83.05 വരെ ഉയർന്നതിന് ശേഷം വ്യാപാരാന്ത്യത്തിൽ കാര്യമായ മാറ്റമില്ലാതെ 83.13ൽ അവസാനിച്ചു. എണ്ണക്കമ്പനികളും ഇറക്കുമതി സ്ഥാപനങ്ങളും വലിയ തോതിൽ ഡോളർ വാങ്ങിയതാണ് രൂപയ്ക്ക് വിനയായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |