SignIn
Kerala Kaumudi Online
Thursday, 27 November 2025 3.33 AM IST

ലൈസൻസ് രാജ് നിറുത്തണമെന്ന് നീതി ആയോഗ്

Increase Font Size Decrease Font Size Print Page
reg

നിയന്ത്രണ സംവിധാനം സമ്പൂർണമായി അഴിച്ചുപണിയണം

ലൈസൻസുകളും പെർമിറ്റുകളും എൻ.ഒ.സികളും ഒഴിവാക്കണമെന്ന് നിർദേശം

കൊച്ചി: രാജ്യത്തെ വ്യവസായ നിയന്ത്രണ സംവിധാനങ്ങളിൽ സമഗ്ര അഴിച്ചുപണി വേണമെന്ന് നീതി ആയോഗിന്റെ ഉന്നത സമിതി റിപ്പോർട്ട്. ലൈസൻസുകൾ, പെർമിറ്റുകൾ, എതിർപ്പില്ലാ രേഖകൾ(എൻ.ഒ.സി) എന്നിവ ഒഴിവാക്കി ലൈസൻസ് രാജ് നിറുത്തലാക്കണമെന്ന് നീതി ആയോഗ് അംഗവും മുൻ കാബിനറ്റ് സെക്രട്ടറിയുമായ രാജീവ് ഗൗബയുടെ അദ്ധ്യക്ഷതയിലുള്ള സമിതി നിർദേശിച്ചു. സ്ഥാപനങ്ങളിലെ സാധാരണ പരിശോധനകൾക്ക് അംഗീകൃത തേർഡ് പാർട്ടി ഏജൻസികളെ നിയോഗിക്കണമെന്നും സമിതി പറയുന്നു.

സ്ഥിരതയുള്ള നയങ്ങളും നികുതി നിരക്കുകളും ഉറപ്പുവരുത്തണമെന്നും നിയമങ്ങളിൽ മാറ്റം വരുത്തുമ്പോൾ സ്ഥാപനങ്ങൾക്കുണ്ടാകുന്ന അധിക ബാദ്ധ്യതയും നടപ്പാക്കുമ്പോൾ സർക്കാരിനുണ്ടാകുന്ന പ്രയാസങ്ങളും കണക്കിലെടുക്കണം. സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിന് വിശ്വാസ്യത അടിസ്ഥാനമായുള്ള പുതിയ സംവിധാനമാണ്(ജെൻ വിശ്വാസ് സിദ്ധാന്ത്) അഭികാമ്യമെന്നും റിപ്പോർട്ടിൽ പറയുന്നു.

പുതിയ നിർദേശങ്ങൾ

ലൈസൻസിംഗ്:

ലൈസൻസുകളും നിയമപാലന വ്യവസ്ഥകളും അപകട സാദ്ധ്യതകളുടെ തീവ്രത കണക്കിലെടുത്ത് മാത്രം നിർബന്ധമാക്കണം. ദേശീയ സുരക്ഷയ്ക്കും പൊതുസമൂഹത്തിനും ഭീഷണി, ആരോഗ്യ, പാരിസ്ഥിതിക പ്രശ്നങ്ങൾ എന്നിവയുണ്ടെങ്കിൽ മാത്രമേ ലൈസൻസുകൾ, അനുമതികൾ, എൻ.ഒ.സികൾ എന്നിവ ആവശ്യപ്പെടാവൂ. നിയമത്തിൽ വ്യക്തമായി നിരോധിച്ചിട്ടില്ലാത്ത ഏത് പ്രവർത്തനത്തിനും മുൻകൂർ അനുമതി തേടേണ്ടതില്ല.

രജിസ്ട്രേഷനുകൾ

വിവരങ്ങൾ സമാഹരിക്കുന്നതിനും സൂക്ഷിക്കുന്നതിനുമായി മാത്രം രജിസ്ട്രേഷൻ ആവശ്യപ്പെടണം. രജിസ്റ്റർ ചെയ്യുമ്പോൾ അനുമതിയും നിഷേധവും നൽകേണ്ടതില്ല. ഏറ്റവും കുറഞ്ഞ ഡോക്യുമെന്റുകൾ ഉപയോഗിച്ചുള്ള സെൽഫ് രജിസ്ട്രേഷനാണ് അഭികാമ്യം. ലൈസൻസുകളുടെയും പെമിറ്റുകളുടെയും കാലാവധി ശാശ്വതമാകണം.

പരിശോധനകൾക്കും നിയന്ത്രണം

ക്രമരഹിതമായി കംപ്യൂട്ടർ സഹായത്തോടെ സ്ഥാപനം തിരഞ്ഞെടുത്ത് റിസ്ക് വിലയിരുത്തിയതിന് ശേഷം മാത്രമേ പരിശോധനകൾ നടത്താവൂ. അക്രെഡിറ്റേഷനുള്ള തേർഡ് പാർട്ടി ഏജൻസികളെ പരിശോധനയ്ക്ക് നിയോഗിക്കണം.

നയങ്ങളിൽ പെട്ടെന്ന് മാറ്റം വരുത്തരുത്

നിയമങ്ങളിലും വ്യവസായ നയങ്ങളിലും മാറ്റം വരുത്തുന്നതിന് ഓരോ വർഷവും നിശ്ചിത സമയം തീരുമാനിക്കണം. എല്ലാ വിഭാഗങ്ങളുമായി ആവശ്യത്തിന് ചർച്ചകൾ നടത്തിയതിനു ശേഷം മാത്രം നിയമങ്ങളിൽ മാറ്റം വരുത്തണം.

ശിക്ഷ നടപടികൾ

ചെറിയ, കുറ്റങ്ങൾക്കും നടപടി ക്രമങ്ങളിലും സാങ്കേതികത്വത്തിലും വരുന്ന പിഴവുകൾക്കും ക്രിമിനൽ ശിക്ഷ ഒഴിവാക്കണം. ദേശീയ സുരക്ഷയ്ക്കും പൊതുസമൂഹത്തിനും ഭീഷണിയാവുന്ന ഗൗരവമുള്ള കുറ്റങ്ങൾക്ക് മാത്രം ജയിൽ വാസവും പിഴയും അടക്കമുള്ള ശിക്ഷ നൽകണം. ഇതിനായി വിവിധ നിയമങ്ങളിൽ കാലോചിതമായ മാറ്റം വരുത്തണം.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.