
കൊച്ചി: ധനകാര്യ മാനേജ്‌മെന്റും സാമ്പത്തിക ഉൾപ്പെടുത്തലും എല്ലാ മേഖലയിലും അത്യന്താപേക്ഷിതമായ സാഹചര്യത്തിലാണ് ഇത്തവണ ധനമന്ത്രി നിർമ്മല സീതാരാമൻ ബഡ്‌ജറ്റ് അവതരിപ്പിക്കുന്നത്. ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും വളർച്ചയ്ക്ക് ഊന്നൽ നൽകുന്ന നിരവധി പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ രാജ്യത്തെ സാമ്പത്തിക രംഗം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. 53 കോടിയിലധികം ജൻ ധൻ അക്കൗണ്ടുകൾ ആരംഭിച്ചതും ഡിജിറ്റൽ പേയ്‌മെന്റുകളുടെ ഗണ്യമായ വളർച്ചയും ഇതിന് തെളിവാണ്. ഗുണനിലവാരം ഉറപ്പാക്കി സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ വായ്പകൾ ലഭ്യമാക്കുന്നതിനാണ് ഇനിയുള്ള ഘട്ടത്തിൽ പ്രാധാന്യം നൽകേണ്ടത്.
സ്ത്രീ സംരംഭകർക്ക് കുറഞ്ഞ നിരക്കിൽ വായ്പകൾ അനുവദിക്കുന്ന ചെറുകിട വായ്പാ മേഖല പ്രതിസന്ധിയിലാണ്. , നടപ്പു സാമ്പത്തികവർഷത്തിന്റെ അവസാനം 61,000 കോടി രൂപയുടെ നിഷ്‌ക്രിയ ആസ്തികളാണ് മൈക്രോ ഫിനാൻസിലുള്ളത്. മൊത്തം വായ്പയുടെ 16 ശതമാനമാണിത്. മൈക്രോ ഫിനാൻസ് മേഖലയ്ക്കും സ്‌മോൾ ഫിനാൻസ് ബാങ്കുകൾക്കും മാത്രമായി 20000 കോടി രൂപയുടെ ക്രെഡിറ്റ് ഗ്യാരണ്ടി സ്‌കീം അനുവദിക്കുന്നതിലൂടെ ഈ പ്രതിസന്ധി മറികടക്കാം.
ഭവന നിർമാണം, എം.എസ്.എം.ഇകൾ, കാർഷിക മേഖല എന്നിവയ്ക്കും ബജറ്റിൽ മുൻഗണന ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഭവന നിർമാണത്തിന് ചെലവ് കുറയുന്നതും ചെറുകിട സംരംഭകർക്ക് പണലഭ്യത ഉറപ്പാക്കുന്നതും ആളുകളുടെ വരുമാന സ്ഥിരതയും, ആസ്തി വികസനവും, ദീർഘകാലത്തേക്കുള്ള സാമൂഹിക സാമ്പത്തിക നേട്ടങ്ങളും വർദ്ധിപ്പിക്കും.
(കേരളം ആസ്ഥാനമായ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ എംഡിയും സിഇഒയുമാണ് ലേഖകൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |