ന്യൂഡൽഹി: ശതകോടീശ്വരൻ രാകേഷ് ജുൻജുൻവാല നേതൃത്വം നൽകുന്ന ആകാശ എയർലൈൻസിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി. മന്ത്രാലയത്തിന്റെ എൻ.ഒ.സി ലഭിച്ചതോടെ ഇനി കമ്പനിക്ക് സിവിൽ ഏവിയേഷൻ ഡയറക്ടറുടെ എയർ ഓപ്പറേറ്റർ പെർമിറ്റിനായി അപേക്ഷിക്കാം. ഇത് ലഭിക്കുന്നതിന് പിന്നാലെ അടുത്തവർഷം ജൂണിൽ വിമാന സർവീസുകൾ തുടങ്ങാനാണ് കമ്പനി ലക്ഷ്യമിടുന്നത്. രാജ്യത്തെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള യാത്ര വാഗ്ദാനം ചെയ്താണ് പുതിയ വിമാനക്കമ്പനി തുടങ്ങുന്നത്.
രാകേഷ് ജുൻജുൻവാല പ്രധാന നിക്ഷേപകനായിട്ടുള്ള എസ്.എൻ.വി ഏവിയേഷൻ കമ്പനിയുടെ കീഴിലാവും ആകാശ എയർലൈൻസ് പ്രവർത്തിക്കുക. ഇന്ത്യയുടെ ഏറ്റവും വലിയ വിമാനകമ്പനിയായ ഇൻഡിഗോയുടെ മുൻ സി.ഇ.ഒ ആദിത്യഘോഷ്, ജെറ്റ് എയർവേയ്സ് മുൻ സി.ഇ.ഒ വിനയ് ദുബെ എന്നിവരുമായി ചേർന്നാണ് ആഭ്യന്തരവിമാന യാത്രക്കാരെ ലക്ഷ്യമിടുന്ന എയർലൈൻ ആരംഭിക്കുന്നത്. വിനയ് ദുബെ ആണ് ആകാശ എയർലൈന്റെ സി.ഇ.ഒ. അടുത്ത നാലു വർഷത്തിനുള്ളിൽ ബോയിംഗ് 737 മാക്സിന്റെ 70 വിമാനങ്ങൾ ആകാശ് എയർലൈൻ വാങ്ങും.
യു.എൽ.സി.സി മോഡൽ
അൾട്രാ ലോ കോസ്റ്റ് കാരിയർസ് (യു.എൽ.സി.സി) മോഡൽ ബിസിനസാണ് ആകാശ് എയർലൈൻസ് പിന്തുടരുന്നത്.
അതായത്, കുറഞ്ഞ നിരക്കിൽ പ്രവർത്തിപ്പിച്ച്, ടിക്കറ്റിന് കുറഞ്ഞ നിരക്ക് ഈടാക്കി, ലാഭം ഉറപ്പാക്കുകയെന്നതാണ് ലക്ഷ്യം. യൂറോപ്യൻ രാജ്യങ്ങളിൽ വ്യാപകമായി ഉപയോഗപ്പെടുത്തുന്ന മോഡലാണിത്. റയാൻ എയർ, ഈസി ജെറ്റ് എന്നിവ ഈ മോഡൽ അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കുന്ന വിജയകരമായ വ്യോമയാനകമ്പനികളാണ്.
ഒരാളുടെയും സാമൂഹ്യ-സാമ്പത്തിക- സാംസ്‌കാരിക പശ്ചാത്തലം നോക്കാതെ എല്ലാ ഇന്ത്യക്കാർക്കും സേവനം നൽകുന്നതായിരിക്കും ആകാശ എയർ. - രാകേഷ് ജുൻജുൻവാല
വിജയകരമായ ഷെയർമാർക്കറ്റ് നിക്ഷേപത്തിലൂടെ ഇന്ത്യയുടെ വാറൻ ബഫറ്റ് എന്നറിയപ്പെടുന്ന വ്യക്തി
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ചരിത്രത്തിലെ ഏറ്റവും അധികം ലാഭമുണ്ടാക്കിയിട്ടുള്ള ഇന്ത്യൻ ഇക്വിറ്റി ഇൻവെസ്റ്റർമാരിൽ ഒരാൾ
2020 ലെ ഫോബ്‌സിന്റെ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ 54 -മതാണ് അദ്ദേഹത്തിന്റെ സ്ഥാനം
4 വർഷത്തിനുള്ളിൽ 70 വിമാനങ്ങൾ
പരമാവധി യാത്രക്കാർ : 180
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |